യുപിയിലെ ബിജെപിയുടെ വിജയത്തിൽ കൃത്രിമം? ബാലറ്റ് പേപ്പറിൽ വോട്ട് കുറവ്.. ഗുരുതര ആരോപണം!
ലക്‌നൗ: ഉത്തര്‍പ്രദേശിലടക്കം അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലെല്ലാം ബിജെപി വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതായി പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബിജെപിക്കുള്ള വോട്ടായി മാറുന്നുവെന്ന് പലയിടത്തും തെളിവ് സഹിതം ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ യാതൊരു കൃത്രിമവും നടന്നിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉറപ്പ്. ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് വീണ്ടും വിവാദമാകുന്നു.

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്
ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലേയും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലേയും പൊരുത്തക്കേടാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടേത് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് നേടിയ വിജയമാണെന്ന ബിഎസ്പി നേതാവ് മായാവതിയുടെ വിമര്‍ശനത്തിന് പിന്നാലെ ക്രമക്കേട് ആരോപിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്ത് വന്നിരിക്കുന്നു.

ഫലത്തിൽ പൊരുത്തക്കേട്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം നേടാനായത് വോട്ടിംഗ് യന്ത്ര്ങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമാണെന്ന് അഖിലേഷ് ആരോപിക്കുന്നു. ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ ഇടങ്ങളില്‍ ബിജെപിക്ക് നേടാനായത് വെറും 15 ശതമാനം വോട്ട് മാത്രമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു.

ബാലറ്റ് പേപ്പറിൽ വ്യത്യസ്തം
എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ സ്ഥലങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. 46 ശതമാനം വരെ വോട്ട് ഇവിടങ്ങളില്‍ ബിജെപി നേടിയെന്നും അഖിലേഷ് യാദവ് പറയുന്നു. 75 ജില്ലകളിലെ 16 നഗരസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 14 എണ്ണത്തില്‍ ബിജെപിയും രണ്ടില്‍ ബിഎസ്പിയുമാണ് ജയിച്ചത്.

ബിജെപിക്ക് തിരിച്ചടി
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ 437 നഗരപാലിക അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 100 സീറ്റുകളില്‍ മാത്രമാണ് ജയം. 5434 നഗരപഞ്ചായത്ത് സീറ്റുകളില്‍ 4728ലും ബിജെപി തോറ്റു. നഗരപാലിക പരിഷത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 195ല്‍ 70ലാണ് ബിജെപിയുടെ വിജയം.

ബിജെപിക്കെതിരെ മായാവതിയും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ച കൃത്രിമം ഇത്തവണയും ബിജെപി ആവര്‍ത്തിച്ചെന്ന് മാായവതി ആരോപിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ മായാവതി ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ബിഎസ്പി ജയിക്കുമെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications