പാട്ട്, നൃത്തം, പൊതുപ്രവർത്തനം; ആരാണ് ആലത്തൂർ പിടിക്കാനിറങ്ങുന്ന രമ്യാ ഹരിദാസ്?
Recommended Video
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിധ്യമാണ് രമ്യാ ഹരിദാസ്. ഇടതു കോട്ടയായ ആലത്തൂർ പിടിക്കാനാണ് യുഡിഎഫ് രമ്യാ ഹരിദാസിനെ രംഗത്തിറക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയർന്ന് വന്നത്.
നിലവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ദില്ലിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതുമോയെന്നാണ് ഇനി അറിയേണ്ടത്.
ആലത്തൂരിൽ ആര്?
കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപികരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. മണ്ഡലം രൂപികരിച്ചതുമുതൽ സിപിഎമ്മിന്റെ പികെ ബിജുവാണ് ആവത്തൂരിന്റെ എംപി. ആലത്തൂരിൽ ഇക്കുറിയും പികെ ബിജുവിനെ തന്നെയാണ് ഇടതുമുന്നണി ഇറക്കുന്നത്.
രാഹുൽ കണ്ടെടുത്ത് നേതാവ്
2013ലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ടാലന്റ് ഹണ്ട് നടക്കുന്നത്. ഇതിലൂടെയാണ് രമ്യയുടെ നേതൃത്വ മികവ് ദേശീയ നേതൃത്വവും ശ്രദ്ധിച്ചു തുടങ്ങുന്നത്. 4 ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയ രമ്യയിലെ നേതൃപാടവം രാഹുൽ ഗാന്ധിയും തിരിച്ചറിഞ്ഞു. ഇതോടെ രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീമിലും രമ്യ ഇടം നേടി.
കെഎസ് യുവിലൂടെ തുടക്കം
ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ.
ഏകതാ പരിഷത്ത് പ്രവർത്തക
ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
പ്രതീക്ഷയോടെ രമ്യ
കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പാർട്ടി തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം കൂടുതൽ ഊർജ്ജം നൽകുന്നവെന്നാണ് രമ്യയുടെ പ്രതികരണം. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ ജീവിതാനുഭവങ്ങളും പാർട്ടിയുമാണ് തനിക്ക് കരുത്തേകുന്നതെന്ന് രമ്യ പറയുന്നു.
കലാരംഗത്തും തിളങ്ങി
പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.
2014ൽ ഇങ്ങനെ
2009 ല്‍ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ചത് 20,960 വോട്ടുകള്‍ക്കായിരുന്നു പികെ ബിജു ആലത്തൂരിൽവിജയിച്ചത്. 2014 ല്‍ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയര്‍ത്തി. യുഡിഎഫിന്റെ കെ എ ഷീബയും ബിജെപിയുടെ ഷാജുമോൻ വട്ടേക്കാടും ഉൾപ്പെടെ 12 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
കോൺഗ്രസ് പട്ടിക ഇങ്ങനെ
വയനാട്, ആറ്റിങ്ങൽ, ആലപ്പുഴ, വടകര എന്നീ മണ്ഡലങ്ങളിൽ ഒഴികെ മത്സരിക്കുന്ന 16 സീറ്റുകളിൽ 12ലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് കെവി തോമസിനെ വെട്ടിയാണ് ഹൈബി ഈഡൻ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത്. ഇതോടെ കലാപക്കൊടി ഉയർത്തി നിൽക്കുകയാണ് കെവി തോമസ്,. കാസർഗോട്ടെ സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി ജില്ലാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കെ വി തോമസിന് പാരയായത് എംഎൽഎമാരുടെ കത്ത്; രാഹുൽ ഗാന്ധിക്കും അതൃപ്തി, സീറ്റ് നഷ്ടത്തിന് പിന്നിൽ