പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വേണോ? അച്ചു ഉമ്മനോ? കുടുംബത്തിന് തീരുമാനിക്കാമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മന്‍ വരണോ, മകള്‍ അച്ചു ഉമ്മന്‍ വരണോ എന്ന് തീരുമാനിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബമാണ്. ഇക്കാര്യത്തിലുള്ള ഔപചാരിക ചർച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു.
പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി നേരിട്ട് സംസാരിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ അനിശ്ചിതത്വമില്ല. ആദ്യം കുടുംബത്തില്‍ ഒരു ചർച്ച വേണം. അതിന് ശേഷമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്ക്. മകനാണോ മകളാണോ സ്ഥാനാർത്ഥിയായി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയോട് ആദരവ് ഉണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനുള്ള ഔചിത്യം ഭരണ പക്ഷം കാണിക്കേണ്ടതാണ്. ഞങ്ങള്‍ അത് ആവശ്യപ്പെടേണ്ടതില്ല. അവരാണ് ആ മാന്യത കാണിക്കേണ്ടത്. പാർട്ടി തീരുമാനം വരുന്നതിന് മുമ്പ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണം എന്ന് അഭിപ്രായപ്പെട്ട ചെറിയാന്‍ ഫിലിപ്പിന്റെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ പി സി സി അധ്യക്ഷന്റെ നിലപാട് തള്ളി എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്‍ രംഗത്ത് വന്നു. സുധാകരന്‍ നടത്തുന്നത് അരാഷ്ട്രീയപരമായ നിലപാടാണ്. അവർക്കിടിയില്‍ വലിയ പ്രശ്നമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ അവർ ആപത്ത് മണക്കുന്നു. ജനങ്ങളുടെ പ്രതികരണം സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസിന് എതിരായി തിരിഞ്ഞ് വരികയാണെന്നും ഇപി ജയരാജന്‍ അവകാശപ്പെട്ടു.
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടിരുന്നത്. ചാണ്ടി ഉമ്മന്‍ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ചയാണെന്നും ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.
ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications