സ്വപ്‌ന സുരേഷിന് നല്‍കിയ 16 ലക്ഷം ശമ്പളം ആര് തിരിച്ചുനല്‍കും? ശിവശങ്കറോ?
തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായ സമയത്ത് സ്വപ്‌ന സുരേഷിന് നല്‍കിയ ശന്വളം ആരില്‍ നിന്ന് ഈടാക്കുമെന്ന വലിയ ചോദ്യമാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് മുന്നിലുള്ളത്. സ്‌പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നല്‍കിയ ശമ്പളം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) അറിയിച്ചിരിക്കുകയാണ്.
ഇതിന് പിന്നാലെ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിര്‍ദേശം തേടിയാണു സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനായാണ് കാത്തിരിക്കുന്നതെന്നും കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചു പണം തിരികെ പിടിക്കാനാണ് ആലോചിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

കെഎസ്‌ഐടിഐഎല്ലിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി ആണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വര്‍ണക്കടത്തില്‍ പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍ നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന ശിവശങ്കര്‍ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചു പിടിക്കണമെന്ന് നിര്‍ദേശിച്ചു. തുക തിരിച്ചടയ്ക്കാതെ, കെ ഫോണ്‍ പദ്ധതിക്കായി പിഡബ്ല്യുസിക്കു നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സ്ഥാപനത്തിന്റെ തീരുമാനം.

അതേസമയം, തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെ ആയിരുന്നു ശിവശങ്കര്‍ സ്‌പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ബയോഡേറ്റ തയാറാക്കി കൊടുത്തത് ശിവശങ്കറാണെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. തന്നെ നിയമിക്കാന്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കെപിഎംജി എന്ന കണ്‍സള്‍ട്ടന്‍സിയെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കര്‍ നിയമനം നടത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി) ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു. സർക്കാർ സംവിധാനങ്ങൾ നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്.ആർ.ഡി.എസ് അറിയിച്ചു. സ്വപ്നയെ എച്ച്.ആര്‍.ഡി.എസ് സംരക്ഷിക്കുക യാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്.ആർ.ഡി.എസ് വ്യക്തമാക്കി.
നാല് മാസം മുമ്പാണ് സ്വപ്‌ന സുരേഷിന് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ ജോലി ലഭിച്ചത്.
Recommended Video

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്. സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നായിരുന്നു എച്ച്.ആർ.ഡി.എസ് നേരത്തെ പറഞ്ഞിരുന്നത്. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച്.ആർ.ഡി.എസ് ജീവനക്കാരി ആയതിനാലാണ്. സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications