ആർഷോയുടെ അവകാശത്തെക്കുറിച്ച് ആരും മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട്: രൂക്ഷവിമർശനവുമായി എഎ റഹീം
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ അവകാശത്തെ കുറിച്ചു വാദിക്കുന്നവർ, ആർഷോ എന്നയാൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഡിവൈഎഫ്ഐ എഎ റഹീം എംപി. ഭരണഘടന ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാൻ അവകാശം നൽകുന്നു. കെ എസ് യുവിന്റെ ആരോപണം അതേപോലെ കാണിച്ചതല്ലാതെ ഏഷ്യാനെറ്റ് റിപ്പോർട്ടർ മറ്റൊന്നും ചെയ്തില്ലെന്ന വാദം തെറ്റാണെന്നും എഎ റഹീം അവകാശപ്പെടുന്നു.
കെ എസ് യുക്കാർ വിളിച്ചു പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കിൽ അപ്പോൾ തന്നെ ആരോപണം തെറ്റാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാധ്യമ പ്രവർത്തകർക്കുണ്ട്. എന്നാല്‍ കെ എസ് യുക്കാർ കാണിച്ച രേഖ വ്യാജമെങ്കിൽ അത് ജനങ്ങളോട് പറയാനും ബാധ്യതയില്ലേയെന്ന് ചോദിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ആർഷോ ഏത് വർഷമാണ് പഠിക്കുന്നതെന്ന് അറിയാൻ ക്യാംപസിലെ നാലാളുകളോട് വെറുതെ തിരക്കിയാൽ മതിയായിരുന്നുവെന്നും പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

എഎ റഹീം എംപിയുടെ പ്രസ്താവനയുടെ പ്രസക്ത ഭാഗം ഇങ്ങനെ
പഠിക്കാത്ത കോഴ്സിന് പരീക്ഷ എഴുതാൻ ആർഷോ അപേക്ഷ നൽകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇങ്ങനെ വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന കാര്യത്തിൽ ഏകപക്ഷീയമായി ആർഷോയ്‌ക്കെതിരായ വാർത്തകൾ നൽകിയത് നിഷ്കളങ്ക മാധ്യമപ്രവർത്തനമല്ല. ഇത് ഡിജിറ്റൽ കാലമാണ്. ഒരു തവണ സ്‌ക്രീനിൽ നിറയുന്ന വാർത്താ കാർഡുകൾ അത് തെറ്റെന്ന് തെളിഞ്ഞു പിൻവലിച്ചാലും ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ വീണ്ടും വീണ്ടും ഫോർവേഡ് ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും. കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീൻ ഷോട്ടുകൾ എല്ലാക്കാലവും അയാളെ വേട്ടയാടും. അതുകൊണ്ട് ലളിതമായ ഇരവാദം ഉയർത്തി, ചെയ്ത വലിയ തെറ്റിൽ നിന്നും രക്ഷപ്പെടാനാകില്ല.
ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തിരുന്ന ഹരിരാജ് സിംഗ് കേസിലെ സുപ്രീംകോടതി വിധിയിലെ ഒരു ഭാഗം ഇവിടെ ആവർത്തിക്കുന്നു.
"മാധ്യമ സ്വാതന്ത്ര്യത്തിൽ, മാധ്യമങ്ങൾ സമൂഹത്തോടു നിറവേറ്റേണ്ട കടമകളും ഉത്തരവാദിത്തങ്ങളും കൂടി അടങ്ങിയിട്ടുണ്ട്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിന് മാധ്യമസ്വാതന്ത്ര്യത്തിന്റെ സംരക്ഷണകവചം ഉപയോഗിക്കരുത്. അനുചിതമായതും ദോഷകരമായ രീതിയിൽ തെറ്റായതും നിയമവിരുദ്ധവുമായ ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിലൂടെ ഒരു മാധ്യമം തങ്ങളുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്താൽ, ആ പ്രവർത്തി കോടതിയാൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇത്തരം സാഹചര്യത്തിൽ, മാധ്യമ സ്വാതന്ത്ര്യത്തെ തന്നെ സംരക്ഷിക്കുന്നതിന്, ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണ്.
ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, തങ്ങൾക്ക് കിട്ടിയ വസ്തുതകളും വിവരങ്ങളും വികാരത്തിന് അടിപ്പെടാതെ പരിശോധിച്ച്, കൃത്യതയോടെയും നിഷ്പക്ഷതയോടെയും വാർത്തകളും വീക്ഷണങ്ങളും ജനങ്ങളെ അറിയിക്കാൻ പരിശ്രമിക്കുക എന്നത് ഉത്തരവാദിത്ത ബോധമുള്ള ഓരോ യഥാർത്ഥ മാധ്യമപ്രവർത്തകരുടെയും ചുമതലയാണ്. വാർത്തകളുടെ അവതരണം സത്യസന്ധവും വസ്തുനിഷ്ഠവും സമഗ്രവും ആയിരിക്കണം. അതിൽ തെറ്റായതും വളച്ചൊടിച്ചതുമായ ഒന്നും തന്നെ ഉണ്ടാകരുത്".












Click it and Unblock the Notifications