ആർഎസ്എസിന്റെ നിശബ്ദതയ്ക്ക് പിന്നിൽ എന്ത്? നേതൃമാറ്റത്തെക്കുറിച്ച് മിണ്ടുന്നില്ല... ആശയക്കുഴപ്പത്തിൽ അണികളും
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ നിരന്തരം പരാതികള്‍ ഉയരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അടിച്ചമര്‍ത്തല്‍ സംബന്ധിച്ചായിരുന്നു പരാതിയെങ്കില്‍, തിരഞ്ഞെടുപ്പിന് ശേഷം അത് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടിയാണ്. ഇത്രയും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നില്ല എന്ന ചോദ്യം ശക്തമാവുകയാണ് ഇപ്പോള്‍.
കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ തന്നെ ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആര്‍എസ്എസ് കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്താത്തത് എന്ന ചോദ്യം അണികളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നുണ്ട്. വിശദാംശങ്ങളും വിലയിരുത്തലുകളും...
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

ആര്‍എസ്എസും പ്രതിരോധത്തില്‍
തിരഞ്ഞെടുപ്പ് പരാജയത്തിന് പിറകെ പ്രതിരോധത്തിലായത് ബിജെപി മാത്രമായിരുന്നില്ല. തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലം ഒരു മേഖലയിലും പ്രകടമായില്ല എന്നതാണ് ആര്‍എസ്എസിനെ അത്ഭുതപ്പെടുത്തിയത്. പുതിയതായി ചേര്‍ക്കപ്പെട്ട വോട്ടുകള്‍ എങ്ങനെ ചോര്‍ന്നു എന്നതും ആര്‍എസ്എസിനെ ശരിക്കും ഞെട്ടിച്ചിരുന്നു.

എം ഗണേശന്‍
സാധാരണ ഗതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍, അത് ആര്‍എസ്എസിനെ ബാധിക്കാറില്ല. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ആര്‍എസ്എസ് നിയോഗിച്ച ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ഒന്നിലേറെ ആരോപണങ്ങള്‍ക്ക് വിധേയനായിരിക്കുകയാണ്.

പ്രതിരോധിക്കാനാകാത്ത വിഷയങ്ങള്‍
കൊടകര കുഴല്‍പണ കേസില്‍ ആയിരുന്നു എം ഗണേശനെ ആദ്യം ചോദ്യം ചെയ്തത്. അതിന് ശേഷം സികെ ജാനുവിന് കോഴ കൊടുത്തു എന്ന ആരോപണത്തില്‍ പ്രസീത അഴീക്കോട് എം ഗണേശനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവിട്ടു. പൊതുമധ്യത്തില്‍ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ സംഭവങ്ങളായിരുന്നു ഇത്.

എങ്ങനെ ഇടപെടും
ബിജെപിയെ നിയന്ത്രിക്കാന്‍ തങ്ങള്‍ നിയോഗിച്ച ആള്‍ തന്നെ ആരോപണ വിധേയനായി നില്‍ക്കുമ്പോള്‍ നേതൃമാറ്റ വിഷയത്തില്‍ എങ്ങനെ ഇടപെടും എന്നതും ആര്‍എസ്എസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ആര്‍എസ്എസ് തന്നെ ആയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ നിയന്ത്രണം ഇവരുടെ കൈയ്യില്‍ ആയിരുന്നില്ല.

സംഘടനയറിയാതെ?
ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ വി മുരളീധരനും കെ സുരേന്ദ്രനും എം ഗണേശനും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. കേരളത്തിലേക്ക് ഇത്തവണ നാനൂറ് കോടിയോളം രൂപയാണ് ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ആയി എത്തിച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍, ഇക്കാര്യത്തില്‍ എന്തുകൊണ്ട് ആര്‍എസ്എസിന്റെ മേല്‍നോട്ടം ഉണ്ടായില്ല എന്ന ചോദ്യവും പ്രസക്തമാണ്.

കേന്ദ്ര നേതൃത്വം ആര്‍ക്കൊപ്പം
ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇപ്പോഴും വി മുരളീധരനേയും കെ സുരേന്ദ്രനേയും കൈവിട്ടിട്ടില്ല എന്നതും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിശബ്ദതയ്ക്ക് കാരണമാണെന്ന് വിലയിരുത്തലുണ്ട്. കേരളത്തിലെ പാര്‍ട്ടിയിലെ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ കേന്ദ്ര നേതൃത്വം അത് സ്വീകരിക്കുമോ എന്നതിലും സംശയമുണ്ട്.

മാറിമറിഞ്ഞേക്കും
ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷുമായുള്ള അടുപ്പമാണ് വി മുരളീധരനേയും കെ സുരേന്ദ്രനേയും സംരക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാഹചര്യത്തില്‍ ബിഎല്‍ സന്തോഷിനെ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ ചുമതലയില്‍ നിന്ന് മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെവന്നാല്‍ മുരളീധരന് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഒരു കവചമില്ലാത്ത സ്ഥിതിയാകും.

ഗണേശനെ മാറ്റിയേക്കും
എന്തായാലും എം ഗണേശന്‍ അധികനാള്‍ ഇനി ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേശനെ ആര്‍എസ്എസ് തിരിച്ചുവിളിക്കും. പകരം ആരെയായിരിക്കും നിയോഗിക്കുക എന്നതും നിര്‍ണായകമാണ്. ബിജെപിയിലെ ഗ്രൂപ്പുകളികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരാളെ എന്തായാലും ആ സ്ഥാനത്തേക്ക് ഇനി ആര്‍എസ്എസ് നിയോഗിക്കില്ല.

നിഷ്പക്ഷ നിരീക്ഷകരുടെ റിപ്പോര്‍ട്ടുകള്‍
ഇതിനിടെയാണ് കേരളത്തിലെ സാഹചര്യം പഠിക്കാന്‍ നിയോഗിച്ച നിഷ്പക്ഷ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ എത്തിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. കേരളത്തിലെ ബിജെപി നേതൃത്വം ഒന്നടങ്കം രാജിവച്ച് പുതിയ നേതൃത്വം വരണമെന്നാണ് ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. പാര്‍ട്ടിയിലെ അഴിമതിയും കോഴയും എല്ലാം ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Recommended Video

പ്രതിഷേധമുണ്ട്, പരസ്യമാക്കില്ല
ശോഭ സുരേന്ദ്രന്‍ പക്ഷത്തിനും പികെ കൃഷ്ണദാസ് പക്ഷത്തിലും ഇപ്പോഴത്തെ രീതിയിലുള്ള മുന്നോട്ടുപോക്കില്‍ കടുത്ത വിയോജിപ്പും പ്രതിഷേധവും ഉണ്ട്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ പരസ്യ പ്രതികരണം നടത്തിയാല്‍ അത് മറ്റൊരു വിധത്തില്‍ തിരിച്ചടിച്ചേക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് നിലവിലെ സംസ്ഥാനനേതൃത്വത്തെ കുറിച്ചുള്ള പരാതികള്‍ പരമാവധി എത്തിച്ചുകൊണ്ട് കാത്തിരിക്കുകയാണ് അവര്‍.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications