ഡിജിറ്റല്‍ വിഭജനമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ആദിവാസി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന:മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റല്‍ വിഭജനമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഊരുകളില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടു പോകാൻ നമ്മൾ നിർബന്ധിതരായിരിക്കുകയാണ്. ഡിജിറ്റൽ വിഭജനം നികത്താൻ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൻ്റെ ഭാഗമായി ആദിവാസി വിദ്യാർഥികളുടെ ഡിജിറ്റൽ പഠനത്തിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനമെടുത്തു.

വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവുമുള്‍പ്പെടെ ഉപയോഗിക്കുകയും ഊര് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്യും. ഇന്‍റര്‍നെറ്റ് പ്രൊവൈഡര്‍മാരുടെ സേവനം സൗജന്യമായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കും. എത്ര കുട്ടികള്‍ക്ക് സൗകര്യങ്ങൾ ആവശ്യമാണെന്ന് കണക്കാക്കാൻ സ്കൂള്‍ പി.ടി.എകളെ ഉയോഗിക്കും. ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം.
Recommended Video
ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം ഉദാരമതികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്നും സ്വീകരിക്കാനായി പ്രത്യേക നിധി രൂപീകരിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉപകരണങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും എല്ലാ വിഭാഗം കുട്ടികൾക്കും ഉറപ്പു വരുത്തി ഡിജിറ്റൽ വിഭജനം പരിഹരിച്ചു മുന്നോട്ടു പോവുക എന്ന ബൃഹദ് പദ്ധതി നിശ്ചയദാർഢ്യത്തോടെ സർക്കാർ നിറവേറ്റും.












Click it and Unblock the Notifications