കായൽ കയ്യേറ്റത്തിൽ കുടുങ്ങി മന്ത്രി തോമസ് ചാണ്ടി... അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി..
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ വിവാദം കനക്കുന്നു. മന്ത്രിസഭയേയും തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയേയും തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വിവാദം. പിണറായി മന്ത്രിസഭയിലെ മൂന്നാമത്ത മന്ത്രിയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. നേരത്തെ പി ജയരാജനും എകെ ശശീന്ദ്രനും പിണറായി സര്‍ക്കാരിനെ നാണം കെടുത്തിയിട്ടുള്ളതാണ്. തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച് പരിശോധന നടത്തുമെന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനഞ്ച് മാസത്തിനിടയ്ക്ക് ഭൂമി കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിന് മുന്‍പ് കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
രക്തമൊഴുക്കി സ്വയംപീഡനം.. സെമിത്തേരി.. ആത്മഹത്യ..! ബ്ലൂവെയിലിന്റെ കയ്യില്‍പ്പെട്ടാല്‍ രക്ഷയില്ല..!!
അതിനിടെ കായല്‍ കയ്യേറ്റം അടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനാണ് മന്ത്രിയുടെ തീരുമാനം. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തോമസ് ചാണ്ടി ആരോപിക്കുന്നു. തന്റെ മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്ക് നേരെയും ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി. തോമസ് ചാണ്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. വന്‍ പ്രതിഷേധ പരിപാടികളാണ് തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷം നടത്താനൊരുങ്ങുന്നത്. വരുന്ന 19ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് പ്രതിപക്ഷം തുടക്കമിടുക.