ബിജെപി വിടുകയാണോ? 'ഞാനെന്റെ നിലപാടുകൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു'; മറുപടി
തിരുവനന്തപുരം: അലി അക്ബറിനും രാജസേനനും ഭീമന്‍ രഘുവിനും പിറകേ താനും ബിജെപി വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ കൃഷ്ണകുമാര്‍ അവഗണിക്കപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
ഇതോടെയാണ് കൃഷ്ണകുമാറും പാര്‍ട്ടി വിട്ടേക്കുമെന്നുളള അഭ്യൂഹം പരന്നത്. തന്റെ നിലപാടുകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൃഷ്ണകുമാർ പറയുന്നു. കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ' ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നത് കാണാനിടയായി.

പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമെന്ന നിലയ്ക്ക് കേന്ദ്രനേതൃത്വത്തിനെ ഞാനെന്റെ നിലപാടുകൾ അറിയിച്ചുകഴിഞ്ഞു. പക്ഷെ ഒരു കലാകാരനും രാഷ്ട്രീയക്കാരനുമെന്ന നിലയിൽ എന്റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങളോരോരോരുത്തരോടും എന്റെ നിലപാടുകൾ അർത്ഥശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുകയെന്നത് തന്നെയാണ്.
കാരണം നിങ്ങളാണ് എന്റെ ശബ്ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം. അതിനാൽത്തന്നെ എന്റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാൻ ബി ജെ പിയിൽ അംഗമായത് എന്നു പറഞ്ഞു കൊണ്ടു തന്നെ ആരംഭിക്കാം. രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാൻ പാർട്ടിയിൽ വന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ, ശാഖകളിൽ നിന്ന് പകർന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
അതിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായിട്ടാണ് ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്. പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാനാ വലിയ തീരുമാനമെടുത്തു.
അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്നു. അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിൽ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചർച്ചകളും നടന്നിരുന്നു. പൊതുപരിപാടികൾ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിർണ്ണയിക്കുന്നതും അവർ തന്നെ.
സ്റ്റേജിൽ ഇരിപ്പിടം അനുവദിച്ചതു കൊണ്ടോ അതിന്റെ കുറവുകൊണ്ടോ തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങൾക്കെല്ലാമറിയാം. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഏവർക്കും നന്മകൾ നേരുന്നു'.












Click it and Unblock the Notifications