ജെഡിയുവിനെ അങ്ങിനെ കൈവിടില്ല; അക്രമസമരങ്ങളല്ല യുിഡിഎഫ് നയം, എല്ലാം പരിഹരിക്കും!!
ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ജെഡിയു എൽഡിഎഫിലേക്ക് ചാടുമെന്ന് കണ്ടറിഞ്ഞ് യുഡിഎഫ് നീക്കം തുടങ്ങി. ജെഡിയുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ സമരങ്ങള്‍ ശക്തമല്ലെന്ന ജെഡിയു വാദം ശരിയല്ല. അക്രമസമരങ്ങളല്ല യുഡിഎഫ് നയമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഘടകകക്ഷികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ശീലമാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണി ജെഡിയുവിനെ സ്വാഗതം ചെയ്തല്ലോ എന്ന ചോദ്യത്തിന് അഞ്ചുവര്‍ഷമായി ഒരുപാട് സ്വാഗതം ചെയ്തതല്ലേ, എന്നിട്ടും യാഥാര്‍ത്ഥ്യമായില്ലല്ലോ എന്നും കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനതാദള്‍ യുണൈറ്റഡിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യുഡിഎഫ് വളരെ ഗൗരവത്തോടെ തന്നെ എടുക്കുംമെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ ക്ഷണം പോസിറ്റീവായി കാണുന്നു
യുഡിഎഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് നടന്നിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി.
മുന്നണി പ്രവേശനം ചില സൂചനകൾ
ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഈ വര്‍ഷം അവസാനത്തോട് കൂടി ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയത്.
മുന്നണി ബന്ധത്തെ ഓർത്ത് പലതും വിഴുങ്ങുന്നു
യുഡിഎഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണെന്ന് ചാരുപാറ രവി പറഞ്ഞിരുന്നു.
പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല
അതേസമയം പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നാണ് ഷെയ്ഖ് പി ഹാരിസ് പറഞ്ഞത്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് പല ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കനത്ത രാഷ്ട്രീയ നഷ്ടം
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും. യുഡിഎഫില്‍ വന്നശേഷം ജെഡിയുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി.
മുന്നണി മാറ്റം അനിവാര്യം
ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കിയിരുന്നു.