പിഎഫ്ഐ നിരോധനം നേട്ടമാവുമോ: കർണാടക ബിജെപിയില്‍ ചേരിതിരിവ്, ആശങ്ക ഒഴിയാതെ കോണ്‍ഗ്രസും
ബെംഗളൂരു: അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രബലമായ സംസ്ഥാനമാണ് കർണാടക. അധികാരത്തില്‍ തിരിച്ച് വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഏത് വിധേനയും അധികാരം നിലനിർത്താനുള്ള തന്ത്രമാണ് ബി ജെ പിമെനയുന്നത്. 2018 ലേത് പോലെ നിർണ്ണായക ശക്തിയാവാന്‍ ജെ ഡി എസും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നേരത്തെ തന്നെ തീവ്രഹിന്ദുത്വ രീതിയിലുള്ള പ്രചരണങ്ങളിലേക്ക് ബി ജെ പി കടന്നിരുന്നു.
ഹിജാബ് നിരോധനം, മതപരിവർത്തന നിരോധിത നിയമം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവും വരുന്നത്. ബി ജെ പി നേതൃത്വം ഇതിനെ വലിയ രാഷ്ട്രീയ പ്രചരണ ആയുധമാക്കി മാറ്റുമ്പോള്‍ സ്വന്തം പാർട്ടിക്കുള്ളില്‍ തന്നെ ഇതിനെതിരെ വിമർശനം ഉയരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പി എഫ് ഐ നിരോധനം ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ വോട്ടുകള്‍ നിലനിർത്താന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നത്. എന്നാല്‍ ഈ തന്ത്രം തിരിച്ചടിക്കാന്‍ സാധ്യതയേറെയാണെന്നാണ് മറുവിഭാഗത്തിന്റെ അവകാശവാദം. പി എഫ് ഐ വിഷയം സംസ്ഥാനത്ത് ഉടനീളം പാർട്ടിക്ക് ഗുണം ചെയ്യില്ല. ഇതിനകം തന്നെ പാർട്ടി ശക്തമായ തീരദേശ മേഖലകളില്‍ മാത്രം അത് ഒതുങ്ങുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ഉണ്ടെന്നാണ് ഒരു മുതിർന്ന ബി ജെ പി എം എല്‍ എയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ജ്യൂസില്‍ മദ്യം ചേർത്തു: സ്പോണ്‍സർ അർധ രാത്രി റൂമില്‍, ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കഥയുമായി സൂര്യ
"ഹിജാബ്, മതപരിവർത്തന വിരുദ്ധ ബില്ല്, അല്ലെങ്കിൽ പി എഫ് ഐ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച നിലപാടുകള്‍ തീരദേശ കർണാടകയിലാണ് കൂടുതല്‍ ചർച്ചയാവുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രത്തിന് നൽകിയ പരിശ്രമത്തെയും സമയത്തെയും കുറിച്ചാണ് ഞങ്ങളുടെ ചോദ്യം. അതേസമയം ദക്ഷിണ കർണാടക ജില്ലകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇവിടെ ഇനിയും ബി ജെപിക്ക് പിടിച്ചെടുക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്. അതുകൊണ്ട് തന്നെ പി എഫ് ഐ നിരോധനത്തിലൂടെ ഞങ്ങൾ നേടിയ രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചാൽ, അത് പരിമിതമാണെന്ന് ഞാൻ പറയും, "പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
മാതൃസംഘടനയായ പി എഫ് ഐയെ നിരോധിച്ചെങ്കിലും എസ് ഡി പി ഐ നിരോധിക്കപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പദ്ധതികളിൽ എസ്ഡിപിഐ നിർണായകമാകുമെന്ന ഊഹാപോഹങ്ങൾക്കും ഈ നിരോധനമില്ലായ്മ ആക്കം കൂട്ടുന്നുണ്ട്. കർണാടകയിൽ, കോൺഗ്രസ് ബാങ്കുകളുടെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി ജെ പി പല തരത്തിലുള്ള തന്ത്രങ്ങള്‍ പുറത്തെടുക്കാറുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലടക്കം ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു വിഭാഗം എസ് ഡി പി ഐ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ എസ് ഡി പി ഐക്ക് നിരോധനമില്ലാത്തതില്‍ പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പി എഫ് ഐ നിരോധനവും ചേരിതിരുവുകളും തീരദേശ കർണാടകയില്‍ ഗുണം ചെയ്തേക്കും. എന്നാല്‍ വടക്കൻ കർണാടകയിലെയും തെക്കൻ ജില്ലകളിലെയും വോട്ടർമാരിൽ വർഗീയ രാഷ്ട്രീയം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്നും നേരത്തെ പറഞ്ഞ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഉത്തര കന്നഡ ജില്ലയിലെ ആറ് സീറ്റുകളിൽ നാലും ബി ജെ പിക്കായിരുന്നു. ഒരു വർഷത്തിനുശേഷം ശിവറാം ഹെബ്ബാർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ എത്തിയപ്പോള്‍ ആ സീറ്റും ബി ജെ പിക്ക് ലഭിച്ചും. ഉഡുപ്പി ജില്ലയിൽ ബിജെപി അഞ്ചില്‍ അഞ്ചും ദക്ഷിണ കന്നഡയിൽ എട്ടിൽ ഏഴ് സീറ്റും നേടിയപ്പോള്‍ കോൺഗ്രസിന് ഒരെണ്ണം മാത്രമാണ് ലഭിച്ചത്.
എന്നാൽ, 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിൽ മൂന്ന്, ദക്ഷിണ കന്നഡയിൽ ഏഴ്, ഉത്തര കന്നഡയിൽ മൂന്ന് എന്നിങ്ങനെയായിരുന്നു കോണ്‍ഗ്രസിന്റെ സീറ്റ് നില. 2018ലെ ഹിന്ദുത്വ തരംഗത്തിൽ നഷ്ടപ്പെട്ട സീറ്റുകളിൽ ചിലത് ഇത്തവണ തിരിച്ചുപിടിക്കുന്നതിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്. ഇതിനെ ഏത് വിധേനയും പ്രതിരോധിക്കേണ്ടതുണ്ടെന്നാണ് ബി ജെ പിയിലെ ഒരുവിഭാഗം കണക്ക് കൂട്ടുന്നത്. അതിനാണ് പി എഫ് ഐ നിരോധനം പോലുള്ള വിഷയങ്ങള്‍ ഇവിടെ സജീവ ചർച്ചാ വിഷയമാക്കുന്നതും.
അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍
എന്നാല്‍ തീരദേശ മേഖലയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് എസ് ഡി പി ഐയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ ഒരു നിയമസഭാ മണ്ഡലത്തിലും വിജയിച്ചില്ലെങ്കിലും അവരുടെ വോട്ട് വിഹിതം വർദ്ധിപ്പിച്ചിരുന്നു. 2013ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് 3.2% വോട്ട് വിഹിതമായിരുന്നു ലഭിച്ചതെങ്കില്‍ 2018 ല്‍ അത് 10.5% ആയി ഉയർന്നു. 2021 ഡിസംബറിൽ കർണാടകയിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ആറ് സീറ്റുകളും നേടിയിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകളായിരുന്നു ഇത്. എസ് ഡി പി ഐ നിരോധിക്കപ്പെട്ടിരുന്നെങ്കില്‍ ഈ വോട്ടുകള്‍ സ്വാഭാവികമായും കോണ്‍ഗ്രസിലേക്ക് മടങ്ങുമായിരുന്നു. എസ് ഡി പി ഐ നിരോധിക്കാതിരിക്കുന്നതിലൂടെ ആ ഒരു സാധ്യത കൂടിയാണ് മങ്ങുന്നത്.