മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് വനിതാ ഡോക്ടർ മരിച്ചു; സംസ്ഥാനത്ത് നാലു പനി മരണം കൂടി...
24,804 പേരാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്.
മലപ്പുറം/തിരുവനന്തപുരം: മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് വനിതാ ഡോക്ടർ മരിച്ചു. എടവണ്ണപ്പാറ സ്വദേശിനിയും ചേളാരി ഡിഎംഎസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദയുമായ ഡോക്ടർ കെപി സെറീന(36)യാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
സെറീന എടവണ്ണപ്പാറയിൽ സ്വന്തമായി ഗ്രീൻസ് ഹെൽത്ത് കെയർ എന്ന മെഡിക്കൽ ക്ലിനിക്കും നടത്തിയിരുന്നു. മുഹമ്മദ് നിജാസാണ് ഭർത്താവ്. കോഴിക്കോട് കെയർ ആൻഡ് ലേൺ സ്കൂൾ വിദ്യാർത്ഥികളായ അമന്റാസി, അൽമീർ അലി എന്നിവർ മക്കളാണ്. ഖബറടക്കം ജൂലായ് 7 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചാലിയപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

സെറീനയടക്കം നാലു പേരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിനി ഓമന(66), പാലക്കാട് കുമരംപത്തൂർ സ്വദേശിനി സബൂറ(40), കോഴിക്കോട് പനങ്ങാട് സ്വദേശി രാധാകൃഷ്ണൻ(52) എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
24,804 പേരാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികിത്സ തേടിയത്. ഇതിൽ 190 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 14 പേർക്ക് എച്ച്1എൻ1ഉം, ആറു പേർക്ക് എലിപ്പനിയും, ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. 71 പേർക്കാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.












Click it and Unblock the Notifications