ദിലീപിനെ തിരിച്ചെടുത്ത നടപടി സ്ത്രീവിരുദ്ധം! പൊട്ടിത്തെറിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
Recommended Video

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തിരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മ. അമ്മയുടെ തിരുമാനം ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും തികച്ചും സ്ത്രീ വിരുദ്ധമായ തിരുമാനത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
എന്തൊക്കെ സംഭവിച്ചാലും തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരുമാനം അമ്മ കൈക്കൊണ്ടത്.

ഉറച്ച പിന്തുണ
പ്രമുഖ നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത്.പുറത്താക്കുന്ന സമയത്ത് അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. ആദ്യം മുതല്‍ തന്നെ ഇരയ്ക്കൊപ്പം നില്‍ക്കാതെ അമ്മയിലെ താരങ്ങള്‍ മുഴുവന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും എക്സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്‍റെ വിഷയം ചര്‍ച്ച പോലും ആയിരുന്നില്ലെന്നത് അതിന്‍റെ തെളിവായിരുന്നു.

സമ്മര്‍ദ്ദം
ഒടുവില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളും വിമന്‍ ഇന്‍ സിനിമാ കളക്ടീവും അംഗങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖം രക്ഷിക്കാനെന്നോണമാണ് അമ്മ ദിലീപിനെ പുറത്താക്കിയതായി അറിയിച്ചത്. അപ്പോഴും ദിലീപിന് വേണ്ടി വാദിക്കാന്‍ മുകേഷിനേയും ഗണേഷിനേയും പോലുള്ള താരങ്ങളും ഉണ്ടായെന്നതാണ് മറ്റൊരു വാസ്തവം.

വാര്‍ഷിക പൊതുയോഗം
കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം താരങ്ങള്‍ ഉയര്‍ത്തിയത്. യോഗത്തിന്‍റെ അജണ്ടയില്‍ വിഷയം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിനെ പുറത്തായി നടപടി തെറ്റാണെന്ന് നടി ഊര്‍മ്മിള ഉണ്ണിയാണ് വാദിച്ചത്.

സിദ്ധിഖും ഇടവേള ബാബുവും
സിദ്ധിഖും ഇടവേള ബാബുവും മറ്റ് നടിമാരും ഇതേ ആവശ്യം തന്നെ ഉന്നയിച്ചു.അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്. ദിലീപിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയതെന്നും താരങ്ങള്‍ വാദിച്ചു. ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിക്കുമായിരുന്നെന്നാണ് സിദ്ധിഖ് യോഗത്തില്‍ പറഞ്ഞത്. ദിലീപ് കോടതിയെ സമീപിക്കാത്തത് തന്നെ ആശ്വാസകരമാണെന്നും സിദ്ധിഖ് പറഞ്ഞു.

പങ്കെടുക്കാതെ യുവതാരങ്ങള്‍
ദിലീപിനെ തിരിച്ചെടുക്കാനുള്ള ആവശ്യം ദിലീപ് അനുകൂല ചേരിയില്‍ ഉള്ളവര്‍ ഉയര്‍ത്തുമെന്ന് വ്യക്തമായതോടെ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ റിമ കല്ലിങ്കലും രമ്യാ നമ്പീശനും പാര്‍വ്വതിയുമെല്ലാം യോഗത്തില്‍ നിന്നു വിട്ടു നിന്നതും വാര്‍ത്തയായിരുന്നു. യോഗ തിരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും തിരുമാനം പുനപരിശോധിക്കാന്‍ അമ്മ തയ്യാറല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അമ്മയുടെ നടപടിയെ വിമര്‍ശിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തിയത്. വനിതാ കൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

ചോദ്യങ്ങള്‍
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ
വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

ഇരയും സംഘടനയുടെ ആളല്ലേ?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

വീണ്ടും അപമാനിക്കുന്നു
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?

അവള്‍ക്കൊപ്പം
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications