മോദിക്കൊപ്പം ശോഭന മുതൽ മറിയക്കുട്ടി വരെ, മഹിളാ സമ്മേളനത്തിൽ 2 ലക്ഷം വനിതകളെ അണിനിരത്താൻ ബിജെപി
തൃശൂര്‍: ക്ഷേമ പെന്‍ഷന്‍ വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ 78കാരി മറിയക്കുട്ടി ബുധനാഴ്ച തൃശൂരില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കും. നാളെ ഉച്ചയോടെയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തുക. ബിജെപി സംഘടിപ്പിക്കുന്ന ശ്രീശക്തി മോദിക്കൊപ്പം-മഹിളാ സംഗമത്തില്‍ ആണ് മറിയക്കുട്ടി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുക.
മറിയക്കുട്ടിയെ കൂടാതെ നടിയും നര്‍ത്തകിയുമായ ശോഭന, ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണി, ഗായിക വൈക്കം വിജയലക്ഷ്മി, മൃഗസംരക്ഷണ പ്രവര്‍ത്തക ശോശാമ്മ ഐപ്പ് എന്നിവരും മഹിളാ സംഗമത്തിന്റെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഇറങ്ങിയതോടെയാണ് മറിയക്കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്. വിധവ പെന്‍ഷന്‍ ലഭിക്കാത്തത് ചോദ്യം ചെയ്ത് സര്‍ക്കാരിനെതിരെ മറിയക്കുട്ടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബിജെപി വേദിയിലും മറിയക്കുട്ടി എത്തുകയുണ്ടായി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നത്തില്‍ ആണ് ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തത്. അതിന് ശേഷമാണ് വീണ്ടും ബിജെപിയുടെ വേദിയില്‍ മറിയക്കുട്ടി നാളെ എത്തുന്നത്.
നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് 8 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ച് വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തുക. തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയോട് കൂടിയാണ് പ്രധാനമന്ത്രി പൊതുസമ്മേളനം നടക്കുന്ന തേക്കിന്‍കാട് മൈതാനത്തിലേക്ക് പ്രവേശിക്കുക. മഹിളാ സമ്മേളനത്തില്‍ രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും എന്നാണ് ബിജെപി വ്യക്തമാക്കുന്നത്. വൈകിട്ട് 5 മണിയോടെ പ്രധാനമന്ത്രി മടങ്ങും.












Click it and Unblock the Notifications