'സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യം, ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്': പി സതീദേവി
തിരുവനന്തപുരം: സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട് എന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു.
മെഗാ സീരിയൽ നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും 2017 - 18 കാലത്താണ് അത്തരമാെരു റിപ്പോർട്ട് നൽകിയത്. സീരിയിലുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു. വർഷം തോറും മൂന്ന് പ്രധാനപ്പെട്ട റിപ്പോർട്ടുകൾ വനിതാ കമ്മീഷൻ സർക്കാരിന് നൽകാറുണ്ട്. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് താൻ അധ്യക്ഷയായ കാലത്തുള്ളത് അല്ലെന്നും പരിശോധിച്ച ശേഷം അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും സതീദേവി പറഞ്ഞു.

സീരിയിലുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന നടിമാർ ഉൾപ്പെടെ നിരവധി പേരുടെ പരാതികൾ വനിതാ കമ്മീഷന് മുൻപിൽ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഒരു പബ്ലിക് ഹിയറിംഗ് വനിത കമ്മീഷന് നടത്തിയിരുന്നു. തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകൾ എല്ലാം അവിടെ ചർച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോർട്ട് സർക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.
ചില സീരിയലുകൾ സമൂഹത്തിൽ നല്ല സന്ദേശങ്ങളല്ല നൽകുന്നത്. കുട്ടികളിൽ അടക്കം തെറ്റായ സന്ദേശം കൊടുക്കാൻ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അത് കൊണ്ട് തന്നെ സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നൽകും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതിൽ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.
അതേ സമയം, മലയാള ടെലിവിഷൻ സീരിയൽ കഥകൾ എപ്പിസോഡുകൾ എന്നിവ സംപ്രേഷണം ചെയ്യും മുൻപ് സെൻസർ ബോർഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മീഷന്റെ 2017 - 18 ൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്. മെഗാ പരമ്പരകൾ നിരോധിച്ച് എപ്പിസോഡുകൾ 20 മുതൽ 30 വരെയായി കുറയ്ക്കണമെന്നും ഒരു ദിവസം ഒരു ചാനലിൽ രണ്ട് സീരിയൽ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും പറയുന്നു.












Click it and Unblock the Notifications