പൂത്ത പണമുള്ളവർ ഉണ്ടെങ്കിൽ യുഡിഎഫും ബിജെപിയും അവർക്ക് കാവൽ നിൽക്കട്ടെ, തുറന്നടിച്ച് അശോകൻ ചെരുവിൽ
കോഴിക്കോട്: കൊവിഡ് വാക്സിൻ സംസ്ഥാനത്ത് സൗജന്യമായി നൽകും എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രതിപക്ഷം വിവാദമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ എഴുത്തുകാരൻ അശോകൻ ചെരുവിലിന്റെ പ്രതികരണം വായിക്കാം:
''കോവിഡ് എന്ന മഹാവ്യാധിക്ക് സൗജന്യ ചികിത്സ നടക്കുന്ന കേരളത്തിൽ കോവിഡ് വാക്സിനും സൗജന്യമായിരിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയല്ലോ. പത്രലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം അതു പറഞ്ഞത്. തുടർന്ന് വലിയ മട്ടിലുള്ള എതിർപ്പും അസഹിഷ്ണുതയുമാണ് യു.ഡി.എഫ്., ബീ.ജെ.പി. നേതൃത്തത്തിൽ നിന്നുണ്ടായത്. മനുഷ്യവംശം നാളിതുവരെ കണ്ടിട്ടില്ലാത്ത പകർച്ചവ്യാധിയുടെ മുന്നിൽ മനുഷ്യൻ നിന്ന് പകയ്ക്കുന്ന കാലമാണ്. ആ സമയത്ത് പ്രതിരോധ മരുന്ന് സൗജന്യമായി നൽകും എന്ന പ്രഖ്യാപനത്തിനെതിരെ എതിർപ്പു പ്രകടിപ്പിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം.

പക്ഷേ ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. രാജ്യത്തിൻ്റെ സമ്പത്തും ഖജനാവും സാമാന്യജനങ്ങൾക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നതിൽ എതിർപ്പുള്ള ഒരു വലിയ വിഭാഗം രാജ്യത്തുണ്ട്. കോൺഗ്രസ്സും ബി.ജെ.പി.യും അവരെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു ചെറിയ കാര്യം പറയാം. കേരളത്തിൽ പി.എസ്.സി.പരീക്ഷകൾക്ക് അപേക്ഷാഫീസ് നിറുത്തലാക്കിയിട്ട് വർഷങ്ങളായി. എന്നാൽ അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി പലഘട്ടത്തിലും നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ മെമ്പറായിരിക്കുന്ന കാലത്ത് കൂടുതൽ സമയവും ശബ്ദിക്കേണ്ടി വന്ന് ആ നീക്കത്തിന് എതിരായിട്ടായിരുന്നു.
സൗജന്യം കിട്ടുമ്പോൾ ഉത്തരവാദിത്തമുണ്ടാകില്ല എന്ന "തത്വചിന്ത"യാണ് എതിർപക്ഷം ഉയർത്തിയത്. എല്ലാവർക്കും എല്ലാം സൗജന്യമായാൽ പിന്നെ തങ്ങൾ കൂട്ടി വെച്ചിരിക്കുന്ന സമ്പത്തിന് എന്താണ് പ്രസക്തി? എന്നാണ് സമ്പന്നവിഭാഗം ചോദിക്കുന്നത്. കൂലിവേലക്കാരൻ്റെ മക്കൾക്കൊപ്പം ഒന്നിച്ചിരുന്ന പഠിക്കാനുള്ള വിമുഖത കൊണ്ട് അവർ ഫീസു വാങ്ങി പഠിപ്പിക്കുന്ന അൺ എയിഡഡ് സ്കൂളുകൾ ഉണ്ടാക്കി. സ്വകാര്യ നക്ഷത്ര ആശുപത്രികൾ നിർമ്മിച്ചു. സ്വാശ്രയ കോളേജുകൾ വന്നു. പണം കൊടുത്തു പഠിക്കുന്നതും ചികിത്സിക്കുന്നതുമാണത്രെ അന്തസ്സ്! അഭിമാനം! ഈ വിഭാഗത്തിൻ്റെ താൽപ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി യു.ഡി.എഫ്. സർക്കാരുകൾ പൊതുവിദ്യാഭ്യസത്തേയും പൊതുജനാരോഗ്യത്തേയും തകർത്തു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഇല്ലാതാക്കി.
മഴ വന്നാൽ പകർച്ചപ്പനി കൊണ്ടു വിറക്കുന്ന സംസ്ഥാനമായി കേരളം മാറി. വീണ്ടും കേരളം കേരളമാവുകയാണ്. അഞ്ചുലക്ഷം കുട്ടികളാണ് അധികമായി പൊതുവിദ്യാലയത്തിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്നതെന്ന് മാതൃഭൂമി പത്രത്തിന് റിപ്പോർട്ടു ചെയ്യേണ്ടി വന്നു. പൊതുജനാരോഗ്യത്തിനും രോഗപ്രതിരോധത്തിനും കേരളം വീണ്ടും ലോക മാതൃകയായി. പെട്ടിയിൽ പൂത്ത പണമുള്ളവർ ഉണ്ടെങ്കിൽ യു.ഡി.എഫും ബി.ജെ.പി.യും അവർക്ക് കാവൽ നിൽക്കട്ടെ. കേരളം മുന്നോട്ടു തന്നെ പോകും''.












Click it and Unblock the Notifications