'രാഹുൽ ഗാന്ധി വട്ടപ്പൂജ്യം, വേഷംകെട്ടി നാടകം കളിച്ചു നടക്കുന്നു', തുറന്നടിച്ച് അശോകൻ ചെരുവിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ എഴുത്തുകാരൻ അശോകൻ ചെരുവിൽ. കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും കടലിൽ പോയതുമടക്കമുളള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അശോകൻ ചെരുവിൽ ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
യാതൊരു വക ഉത്തരവാദിത്ത ബോധവുമില്ലാതെ വേഷംകെട്ടിയും കെട്ടാതെയും നാടകം കളിച്ചുനടക്കുന്ന ഒരാളെന്ന് അശോകൻ ചെരുവിൽ കുറ്റപ്പെടുത്തി. ഹിന്ദുത്വവാദികളുയർത്തുന്ന ഭീഷണിയെ നേരിടുന്നതിന് ആശയപരമായ ഒരായുധവും കയ്യിലില്ലാത്ത നേതാവാണ് താനെന്ന് രാഹുൽ ഗാന്ധി ഇതിനു മുമ്പ് പലവട്ടവും തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്
അശോകൻ ചെരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ഇദ്ദേഹമാണോ ദേശീയ തലത്തിലെ ഒരു പ്രതിപക്ഷ നേതാവ്? എല്ലാവർക്കും അറിയാം രാഹുൽഗാന്ധി രാഷ്ട്രീയ രംഗത്തേക്കു വന്നതും കോൺഗ്രസ്സിൻ്റെ നേതൃത്വം ഏറ്റെടുത്തതും ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടായിരുന്നു എന്ന്. തനിക്ക് താൽപ്പര്യമില്ലാത്ത മേഖലയിലേക്ക് ഒരാൾ വരുമ്പോൾ അപ്രാപ്തിയും പരിമിതിയും പ്രകടമാവുക സ്വഭാവികം. പക്ഷേ അത്തരം പരിമിതികളോടെ അദ്ദേഹം രംഗത്തു തന്നെ നിന്നു.
തിരുവനന്തപുരത്തെ പ്രസംഗം
അദ്ദേഹം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ എത്തിയിട്ട് ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു. പ്രായത്തിലും മുതിർന്നു. അൻപതു വയസ്സു പിന്നിട്ട യുവാവാണ് എന്നു പറയാം. പക്ഷേ, രാഷ്ട്രീയ പ്രവർത്തനം / നേതൃത്വം എന്നിങ്ങനെ തന്നിൽ അർപ്പിതമായിരിക്കുന്ന ചുമതലകൾ നൽകുന്ന ഉത്തരവാദിത്തത്തിലേക്ക് എത്താൻ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. അതിൻ്റെ ഏറ്റവും പ്രകടമായ തെളിവാണ് യു.ഡി.എഫിൻ്റെ പ്രചരണ യാത്രയുടെ സമാപനത്തിൽ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം.
സ്വർണ്ണക്കടത്തും സർക്കാരും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചില കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ സംസ്ഥാന സർക്കാരിനെ പുകമറയിൽ നിർത്താൻ ശ്രമിച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത്, ഖുറാൻ വിതരണം, ഈത്തപ്പഴം, ഡോളർ കടത്ത് എന്നീ കേസുകളിൽ സർക്കാരിനേയും മന്ത്രിമാരെയും ബന്ധിപ്പിക്കാനായിരുന്നു ശ്രമം. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും നേരെ മോദി നടത്തുന്ന ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായിരുന്നു അത്.
ഇപ്പോൾ അതൊന്നും മിണ്ടുന്നില്ല
അതിനെ പിടിവള്ളിയാക്കി കേരളത്തിലെ ഗതികെട്ട യു.ഡി.എഫ് നേതൃത്തം ആർ.എസ്.എസുമായി സഹകരിച്ച് സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രചരണം നടത്തി. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനവിധിയിലൂടെ സംസ്ഥാന സർക്കാരിനെതിരായ എല്ലാ വിമർശനങ്ങളും ജനം വലിച്ചെറിഞ്ഞു. അതോടെ അന്വേഷണ ഏജൻസികൾ ആരോപണങ്ങൾ ഒന്നൊന്നായി പിൻവലിച്ച് മടങ്ങിയിരിക്കുകയാണ്. യു.ഡി.എഫ്. നേതൃത്വവും ഇപ്പോൾ അതൊന്നും മിണ്ടുന്നില്ല.
തീരെ തരംതാഴ്ന്ന രാഷ്ട്രീയ പ്രകടനം
എന്നാൽ ജനങ്ങൾ തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട പഴയ ആരോപണങ്ങൾ ആവർത്തിച്ച് സ്വയം അപഹാസ്യനാവുകയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ചെയ്തത്. മോദി സർക്കാരിനെതിരെ കൂടുതൽ ശക്തമായി രൂപപ്പെടേണ്ടിയിരിക്കുന്ന വിശാല ജനാധിപത്യ മതേതര ജനകീയമുന്നണിക്ക് കോൺഗ്രസ്സ് പാർടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് തീരെ തരംതാന്ന രാഷ്ട്രീയ പ്രകടനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. ഹിന്ദുരാഷ്ട്രവാദികൾ ഭരിക്കുമ്പോൾ രാജ്യം നേരിടുന്ന സമാനതകളില്ലാത്ത ഭീഷണിയെ നേരിടുന്നതിന് ആശയപരമായ ഒരായുധവും കയ്യിലില്ലാത്ത നേതാവാണ് താനെന്ന് രാഹുൽ ഗാന്ധി ഇതിനു മുമ്പ് പലവട്ടവും തെളിയിച്ചിട്ടുണ്ട്.
നാടകം കളിച്ചുനടക്കുന്ന ഒരാൾ
സംഘാടകൻ എന്ന നിലയിലും അദ്ദേഹം വട്ടപ്പൂജ്യമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രധാനമായി സംഭവിക്കുന്നത് കോൺഗ്രസ്സ് പാർടിയുടെ ലിക്വുഡേഷനാണ്. ആ പാർടിയുടെ മുൻ മുഖ്യമന്ത്രിമാരും പ്രദേശ് പ്രസിഡണ്ടുമാരുമുൾപ്പടെയുള്ള നേതൃത്വം ഏതാണ്ട് ഒന്നാകെ ബി.ജെ.പി.യിൽ എത്തിയിരിക്കുന്നു. യാതൊരു വക ഉത്തരവാദിത്ത ബോധവുമില്ലാതെ വേഷംകെട്ടിയും കെട്ടാതെയും നാടകം കളിച്ചുനടക്കുന്ന ഒരാളുടെ നേതൃത്തത്തിൽ ഇതല്ലാതെ മറ്റെന്താണ് സംഭവിക്കുക?
ഇതിൽപ്പരം അപായം വേറെന്താണ്?
ഭരണാധികാരികളുടെ വേട്ടക്ക് വിധേയരാവുന്ന ജനങ്ങളെ നടുക്കടലിലെന്ന പോലെ ഉപേക്ഷിച്ച് എവിടേക്കെന്നില്ലാതെ മുങ്ങുന്ന ഒരാൾ നേതൃത്വത്തിലിരുക്കുന്നു എന്നതിൽപ്പരം അപായം വേറെന്താണ്? വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളേയും പ്രസ്ഥാനങ്ങളേയും ജനങ്ങളേയും ഏകോപിച്ചു നയിക്കാനുള്ള സംയമനവും, ഭാഷയും, പ്രാപ്തിയും, വിവേകവുമാണ് ഈ ഘട്ടത്തിൽ ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കൾക്കുണ്ടാവേണ്ടത്. അതൊന്നും തനിക്കില്ലാ എന്ന് രാഹുൽഗാന്ധി അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ്'' .