എന്ത് സംഭവിച്ചാലും അവര്‍ക്ക് മുഖ്യമന്ത്രി രാജിവയ്ക്കണം, കേരളത്തിലെ പ്രതിപക്ഷം തീരെ പോരെന്ന് എം മുകുന്ദന്‍
കണ്ണൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എം മുകുന്ദന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , ദൈവത്തിന്റെ വികൃതികള്‍ , 'പ്രവാസം' , 'ആവിലായിലെ സൂര്യോദയം എന്നിങ്ങനെയുള്ള കൃതികല്‍ മലയാളി വായനക്കാരുടെ പ്രിയപ്പെട്ടതാണ്.
ആധുനിക സാഹിത്യകാരില്‍ പ്രധാനിയായ എം മുകുന്ദന്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി പുരസ്‌കാരത്തിന്റെ നിറവിലാണ് ഇപ്പോള്‍ അദ്ദേഹം. ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവച്ച് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തിലെ പ്രതിപക്ഷത്തെ കുറിച്ചും സര്‍ക്കാരിനെ കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. കേരളത്തിലെ ഇടത് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷം തീരെ പോരെന്നും അദ്ദേഹം പറയുന്നു. എം മുകുന്ദന്റെ വാക്കുകളിലേക്ക്...
അറുപതുകളിലെ ദില്ലിയുടെ അവസ്ഥയെ കുറിച്ചും മുകുന്ദന്‍ അഭിമുഖത്തില്‍ പറയുന്നു. അന്നൊക്കെ ദില്ലിയില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കാണുന്ന കാഴ്ച മയക്കുമരുന്നിന്റെയൊക്കെയാണ്. യൂറോപ്പില്‍ നിന്നും വരുന്ന വെള്ളക്കാരായ ചെറുപ്പക്കാര്‍ മയക്കമരുന്ന് ഉപയോഗിച്ച് ബോധം കെട്ട് കിടക്കുന്നത് കാണാമെന്ന് മുകുന്ദന്‍ പറയുന്നു. എംബസിയില്‍ ജോലി ചെയ്യുന്ന കാലത്ത് കണ്ട കാഴ്ചകളാണ് അദ്ദേഹം വിവരിച്ചത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വായിക്കാറുണ്ടെന്ന് എം മുകുന്ദന്‍ പറയുന്നു. നമ്മളിലേക്ക് കുറച്ച് പ്രതീക്ഷ തോന്നുന്നുണ്ട്. കേരളത്തിലെ റോഡുകളൊക്കെ ഇപ്പോള്‍ മികച്ചതാണ്. ഒരിക്കല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ അത്ഭുതപ്പെട്ടുപോയി. റോഡുകളുടെ ഭംഗി, കേരളത്തില്‍ ഹര്‍ത്താലുകള്‍ കുറയുന്നു. നോക്കുകൂലി ഏകദേശം കുറഞ്ഞു. അതൊക്കെയാണ് ഏറ്റവും വലിയ ശാപം- എം മുകുന്ദന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടായത് നല്ലതാണെന്ന് അദ്ദേഹം പറയുന്നു. കാരണം പഴയ സര്‍ക്കാര്‍ തുടങ്ങിവച്ച ഒരുപാട് കാര്യങ്ങളുണ്ട്. അത് തുടരണമെങ്കില്‍ ഭരണത്തുടര്‍ച്ച ആവശ്യമാണ്. കേരളത്തിലെ പ്രതിപക്ഷം തീരെ പോര എന്ന തോന്നലുണ്ടായിട്ടുണ്ട്. എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് പറയുന്നു. അതല്ല വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതിന് പഠിച്ച് വിശകലനം ചെയ്ത് അതിനോടാണ് പ്രതികരിക്കേണ്ടതെന്നും മുകുന്ദന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒരു നേതാവ് രാജ്യമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പഴയകാലത്തെ രാഷ്ട്രീയമല്ല, ഇപ്പോഴുള്ളത്. ഇന്നത്തേത് പ്രായോഗിക രാഷ്ട്രീയമാണ്. ഇപ്പോള്‍ രാഷ്ട്രീയം എന്നത് ഒരു പ്രൊഫഷനായി മാറി. ഒരു എഞ്ചിനിയറോ ഡോക്ടറോ ആകുന്ന പോലെയാണ് ഇപ്പോള്‍ രാഷ്ട്രീയം.
നിലപാടുള്ള മനുഷ്യരെയല്ല, നിലപാടുകളുള്ള മനുഷ്യരെയാണ്. അതാണ് മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പുരസ്‌കാരത്തിന് അര്‍ഹമായ കൃതി ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്തതുകൊണ്ട് ഒരുപാട് പേര്‍ക്ക് വായിക്കാനുള്ള അവസരം ഉണ്ടായി. അതില്‍ സന്തോഷമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. ഈ പുസ്തകം ആഗോളമായി വായിക്കപ്പെടേണ്ട പുസ്തകമാണെന്ന് എഴുത്തുകാരന്‍ ഹരീഷ് ത്രിവേദി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി ഗാഥകള്‍ എന്ന പുസ്തകം ലോകം വായിക്കുന്നൊരു നോവലായി മാറിയേക്കാമെന്ന് മുകുന്ദന്‍ പറയുന്നു. അതാണ് പ്രതീക്ഷ, ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും എനിക്ക് ദുഖമില്ലെന്ന് മുകുന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം എസ് ഹരീഷിന്റെ മീശ എന്ന നോവലായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായത്. മലയാള നോവലിന് ഇത് മൂന്നാം തവണയാണ് ജെ സി ബി പുരസ്‌കാരം നേടുന്നത്. പ്രഥമ പുരസ്‌കാരം ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സിനായിരുന്നു.
Recommended Video