ഷുഹൈബിന്റെ കൊലപാതകം: വധഭീഷണി മുഴക്കിയതിൽ ഇപി ജയരാജന്റെ സ്റ്റാഫും
കോഴിക്കോട്: കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബുധനാഴ്ച്ച പ്രതിഷേധ ദിനമായി ആചരിക്കും. സിപിഎം ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണ് കൊലപാതകം അരങ്ങേറിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധത്തിന് സമാനമായ 37 വെട്ടാണ് ശുഹൈബിന്റെ ശരീരത്തില്‍ ഉള്ളത്. മട്ടന്നൂരില്‍ സജീവ നേതൃത്വത്തിലുണ്ടായിരുന്ന യുവനേതാവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി പ്രകടനം നടത്തിയത് ഇ പി ജയരാജന്റെ സ്റ്റാഫില്‍പ്പെട്ട എം രതീഷിന്റെ നേതൃത്വത്തിലാണ്. മുഖം മൂടി ധരിച്ച അക്രമകാരികളെ തിരിച്ചറിയാന്‍ രതീഷിനെയും ചോദ്യം ചെയ്യണം. കൊലയാളികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ തുടര്‍ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

അതേസമയം, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ സുധാകരന്‍ പറഞ്ഞു. അതിനാല്‍ തന്നെ നീതി പൂര്‍വ്വമായ ഒരു അന്വേക്ഷണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെയും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയും മനുഷ്യത്വമില്ലായ്മയുടെ തെളിവാണ് ഷുഹൈബിനേറ്റ 37 മുറിവുകള്‍. ഇത്രയും ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം കണ്ണൂരില്‍ ഉണ്ടായിരുന്നില്ല.
സംഘടനപരമായ തര്‍ക്കങ്ങള്‍ നിലനിന്നപ്പോള്‍ ശുഹൈബിനു സിപിഎമ്മില്‍ നിന്നും വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. കണ്ണൂരിലെ കറകളഞ്ഞ യുവനേതാക്കളില്‍ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications