'സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂനക്കിയ ആള്‍ തന്നെ; എത്ര വെളിപ്പിച്ചാലും മാറില്ല': റിജില്‍ മാക്കുറ്റി
കണ്ണൂര്‍: ആര്‍എസ്എസിനെതി രെയും സംഘപരിവാറിനെതിരെയും രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. സവര്‍ക്കറുടെ കൊച്ചുമകനല്ല ആര് രാഹുല്‍ ഗാന്ധിയെ കേസ് കൊടുത്ത് ഭീഷണിപ്പെടുത്തിയാലും പിന്‍മാറുന്ന അളല്ല അദ്ദേഹമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഷൂനക്കിയ ആള്‍ തന്നെയാണ്. എത്ര പോളിഷ് ഇട്ട് വെളുപ്പിച്ചാലും അതിലൊരു മാറ്റവുമില്ലെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

സംഘപരിവാര്‍ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. കാരണം ആര്‍ എസ് എസ് രാജ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ശത്രുക്കള്‍ ആണ്. കോണ്‍ഗ്രസ്സ് ഒരു കാലഘട്ടത്തിലും ആര്‍ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആവര്‍ത്തിച്ച് പറയുന്നു സവര്‍ക്കര്‍ ബ്രിട്ടീഷ് കാരുടെ ഷൂനക്കിയ ആള്‍ തന്നെയാണ്. എത്ര പോളിഷ് ഇട്ട് വെളുപ്പിച്ചാലും അതിലൊരു മാറ്റവുമില്ല.

സവര്‍ക്കറുടെ കൊച്ചുമകനല്ല ആര് രാഹുല്‍ ഗാന്ധിയെ കേസ് കൊടുത്ത് ഭീഷണിപ്പെടുത്തിയാലും പിന്‍മാറുന്ന അളല്ല അദ്ദേഹം.
ഇനി വിഷയത്തിലേക്ക് വരാം കെ പി സി സി അധ്യക്ഷന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ച ആര്‍ എസ് എസുകാരുടെ
ശാഖ സംരക്ഷിച്ചു എന്ന് പറയുന്ന കാലത്ത് അദ്ദേഹം കോണ്‍ഗ്രസ്സ് ആയിരുന്നില്ല. സംഘടനാ കോണ്‍ഗ്രസ്സ് ആയിരുന്നു. ഈ പറയുന്ന സി പിഎമ്മും ആര്‍ എസ് എസിന്റെ ജനസംഘവും സംഘടന കോണ്‍ഗ്രസും ജനതാ പാര്‍ട്ടിയും ഒന്നിച്ചാണ്. ആ കാലഘട്ടത്തിലാണ് ഈ പറയുന്ന കാര്യങ്ങള്‍ നടന്നത്. കോണ്‍ഗ്രസ്സ് നേതാവായിരിക്കുമ്പോള്‍ അല്ല.

അവിടെയും ആര്‍ എസ് എസിന്റെ രാഷ്ട്രീയപാര്‍ട്ടിയായ ജനസംഘവുമായി പിണറായി വിജയന്‍ മത്സരിച്ചതു പോലെ കെ സുധാകരന്‍ മത്സരിച്ചിട്ടില്ല. പ്രത്യേകം ഓര്‍ക്കണം തലശ്ശേരി കലാപത്തിന് നേതൃത്വം കൊടുത്ത ആര്‍ എസ്എസിന്റെ രാഷ്ട്രീയ പ്രസ്ഥാനവുമായാണ് 1977 ല്‍ തലശ്ശേരിയുടെ അതിര്‍ത്തി പങ്കിടുന്ന കൂത്തുപറമ്പില്‍ പിണറായി വിജയന്‍ മത്സരിച്ചത്. നമ്മള്‍ മറന്നു പോകരുത്. പിണറായി വിജയന്റെ അടുത്ത ബന്ധു മുസ്ലീം പള്ളി പൊളിച്ച കേസ്സില്‍ പ്രതിയാണ്. ആ പഴയ ചരിത്രം ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ.

ഇപ്പോഴും പിണറായി നടത്തുന്നതും ആര്‍ എസ് എസ് പ്രീണനമാണ്. വികസനം പഠിക്കാന്‍ ഗുജറാത്തിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചു കൊടുത്ത് മോദിക്ക് അവിടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ സഹായിച്ചതും പിണറായിയാണ്.
അമിട്ട് ഷാജി വിളിച്ച യോഗത്തില്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ചപ്പോള്‍ കൂടെയിരുന്ന് ഫോട്ടോ എടുത്തതും, ഈ അമിട്ടിനെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യ അതിഥിയായി ക്ഷണിച്ചതും പിണറായിയാണ്.

സുരേന്ദ്രന്റെ കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതും പിണറായിയാണ്. ഏറ്റവും ഒടുവില്‍ വിഴിഞ്ഞം സമരത്തില്‍ ബി ജെ പിയും സി പി എമ്മും ഒരുമിച്ചായിരുന്നു. ബംഗാളില്‍ സി പി എം ബി ജെ പി പുതിയ ബാന്ധവത്തിന് തയ്യാറായിരിക്കുന്നു. ഡി വൈ എഫ് ഐയുടെ ആദ്യത്തെ രക്ത സാക്ഷി ചെറുവാഞ്ചേരി ചന്ദ്രനെ കൊന്ന കേസിലും അഷ്‌ന എന്ന കൊച്ചു കുട്ടിയുടെ കാല് ബോംബ് എറിഞ്ഞ് തകര്‍ത്ത കേസിലും പ്രതിയായ അശോകന്‍ എന്ന അന്നത്തെ ആര്‍ എസ് എസ് ക്രിമിനല്‍ ഇപ്പോള്‍ സി പി എം നേതാവാണ്.

സി പി എം ഭരിച്ച കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റാണ്. അതോടൊപ്പം എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്‍ സെക്രട്ടറി കെ വി സുധീഷ് കൊല്ലപ്പെടുമ്പോള്‍ അന്നത്തെ ബി ജെ പി ജില്ലാ പ്രസിഡന്റ് ഒ കെ വാസു മാസ്റ്റര്‍ ആയിരുന്നു. അയാളുടെ അറിവോടെയാണ് ആ കൊലപാതകം നടന്നത് അയാള്‍ ഇപ്പോള്‍ സി പി എം നേതാവാണ്. അവര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന് വിചാരിക്കുക സുധീഷിനെ കൊന്നതും ചന്ദ്രനെ കൊന്നതും അഷ്‌നയെ ബോംബ് എറിഞ്ഞതും ഞങ്ങള്‍ ചെയ്തു പോയതാണ് എന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അതിന്റെ പിതൃത്വം സി പി എം ഏറ്റെടുക്കപ്പെടുമോ?

നാദാപുരം, പന്നിയൂര്‍ കലാപം നടത്തിയത് സി പി എമ്മാണ്. ഗുജറാത്തിന്റെ മിനി മോഡല്‍ ആയിരുന്നു . ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സി പി എം നടത്തിയ അതിക്രമം. ഷുഹൈബ്, ഷുക്കൂര്‍, ഫസല്‍, അസ്ലം അങ്ങനെ എത്ര ചെറുപ്പക്കാരെ കൊന്നു തള്ളിയവര്‍ സി പി എം അല്ലേ?
ആര്‍ എസ് എസിന്റെ മിനി പതിപ്പാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ സി പിഎകാര്‍. ഒരു കാലത്ത് ബാങ്ക് വിളിക്കാന്‍ അനുവദിക്കാത പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു.അത് വാര്‍ത്തയായത് ആരും മറന്നിട്ടില്ല. കോണ്‍ഗ്രസ്സുക്കാര്‍ മുസ്ലീം വീടുകള്‍ കൊള്ളയടിച്ചും അക്രമം നടത്തിയതും
കൊലപ്പെടുത്തിയെന്ന് എവിടെ എങ്കിലും ചൂണ്ടി കാണിക്കാന്‍ സാധിക്കുമോ?

രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ പച്ച മനുഷ്യരെ തല്ലികൊല്ലുമ്പോള്‍ അതിനെതിരെ മൂരിക്കുട്ടനെ അറുത്ത് പ്രതിഷേധിച്ച എനിക്ക് എതിരെ ശക്തമായ വിമര്‍ശനം നടത്തിയത് ആ കാലത്ത് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച ഡി വൈ എഫ് ഐ നേതാവ് ആയിരുന്ന ഇപ്പോഴത്തെ മന്ത്രി എം ബി രാജേഷായിരുന്നു. പിന്നെ അനുരാഗ് ഠാക്കൂര്‍ എന്ന മതവെറിയനായ ആര്‍ എസ് എസ് നേതാവാണ് എന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ എം ബി രാജേഷ് ആണ് ആര്‍ എസ് എസ് സംഘപരിവാര്‍ സംഘം വിമര്‍ശിച്ചത് പോലെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നതെന്ന് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ശ്രി കെ സുധാകരന്‍ മാത്രമാണ് തള്ളി പറയാതെ നിന്നത്. ടിപ്പു സുല്‍ത്താന്‍ ജയന്തി കണ്ണൂരില്‍ എന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍
വലിയ എതിര്‍പ്പ് ആര്‍ എസ് എസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായപ്പോള്‍ പോകാന്‍ പറ സംഘികളോട് എന്ന് പറഞ്ഞ് പിന്‍തുണ തന്നതും കെ സുധാകരന്‍ ആയിരുന്നു. കോണ്‍ഗ്രസ്സ് നേതാവായ കാലത്താണ് അദ്ദേഹം അങ്ങനെ ഒരു കാര്യം ചെയ്തു എന്ന് പറഞ്ഞെങ്കില്‍ ആദ്യം തള്ളി പറയുന്ന ആള്‍ ഞാന്‍ ആയിരുക്കും. കാരണംആര്‍ എസ് എസിനോടും അതിന്റെ ആശയത്തോടും മരണം വരെ No Compromise ആണ്.












Click it and Unblock the Notifications