കണ്ണൂർ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ കൊലപാതകം സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെ; എംഎം ഹസൻ
കോഴിക്കോട്: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി പ്രകടമായെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
സിപിഎം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നടത്തുന്ന സംഘട്ടനങ്ങള്‍ കോണ്‍ഗ്രസിലേക്കും കൂടി വ്യാപിപ്പിച്ച് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. കെഎസ്യുവിന്റെ യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ അരുംകൊലയ്ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സിപിഎം ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടുംകൂടി നടന്ന ആസൂത്രിത കൊലപാതകമാണിതെന്നും എംഎം ഹസന്‍ പറഞ്ഞു. ശുഹൈബിന്റെ പോസ്റ്റ്‌മോര്‍ട്ടവുമായ് ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ഹസ്സന്‍.

ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്താവന പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് എടയന്നൂരീല്‍ നടത്തിയ റാലിക്കിടെ 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് ആക്രോശിച്ചുകൊണ്ട് സിപിഎം അക്രമികള്‍ കൊലവിളി നടത്തുന്ന വീഡിയോ ഇതിന്റെ തെളിവാണന്നും ഹസ്സന്‍ ചൂണ്ടികാട്ടി. അക്രമത്തിന്റെ ഉത്തരവാദികള്‍ സിപിഎം ആണെന്ന് വ്യക്തമാണ്. അധികാരത്തിന്റെ തണലില്‍ സിപിഎം അക്രമ പരമ്പരകള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പൊലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 22 ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്.
സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാതെയുള്ള ഫാസിസ്റ്റ് അക്രമരാഷ്ട്രീയമാണ് കണ്ണൂരില്‍ സിപിഎം നടത്തുന്നത്. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. പ്രതിഷേധ സൂചകമായി ബുധനാഴ്ച കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് 24 മണിക്കൂര്‍ ഉപവാസസമരം നടത്തുമെന്നും എം എം ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications