വൈകാരികത കൈവെടിയണം; രാഷ്ട്രീയ കാരണവരായി പിസി ജോര്‍ജ് വേണമെന്ന് എന്‍എസ് നുസൂര്‍
കൊച്ചി: കേരള രാഷ്ട്രീയം അതിവേഗം ഗതിമാറുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രമുഖ പാര്‍ട്ടികള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്ക് വളമേകുന്നു എന്നാണ് പല കോണില്‍ നിന്നും ഉയരുന്ന ആക്ഷേപം. ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങളുണ്ടായ വേളയിലും സമാനമായ അഭിപ്രായം ഉയര്‍ന്നിരുന്നു. പിസി ജോര്‍ജ്, ബിജെപി, എസ്ഡിപിഐ, വിദ്വേഷ-പ്രകോപന മുദ്രാവാക്യങ്ങള്‍... തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച ഒതുങ്ങുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടകളുണ്ടോ?
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍. നിലവിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ബിജെപിക്കും സിപിഎമ്മിനും പ്രത്യേക അജണ്ടയുണ്ടെന്നും അത് കേരളം തിരിച്ചറയണമെന്നും നുസൂര്‍ പറയുന്നു. പിസി ജോര്‍ജിനെ പോലുള്ളവര്‍ ഇതിന്റെ ചട്ടുകമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്‍എസ് നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തൃക്കാക്കരയിൽ നടത്തുന്നത് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് . വർഗ്ഗീയതയുടെ രാഷ്ട്രീയം പഠിപ്പിക്കാൻ മോദിയെ സഹായിച്ചിരുന്ന നിഗൂഢശക്തികൾ സിപിഎമ്മിൽ ചേക്കേറിയിട്ടുണ്ട്.അവർ നടത്തുന്ന ഓരോ നീക്കവും ശക്തമായി വർഗ്ഗീയത ആളിക്കത്തിക്കുന്നതാണ്. പി സി ജോർജ്ജിനെ വീണ്ടും വീണ്ടും വേട്ടയാടുന്നു എന്ന് വരുത്തി തീർക്കുന്നത് സിപിഎമ്മിന്റെ ബുദ്ധികേന്ദ്രങ്ങളുടെ തന്ത്രമാണ്.
SDPI കേന്ദ്രങ്ങളെ സംശയമാന്യ താലോലിക്കുകയും പി സി ജോർജ്ജിന്റെ നാടകത്തിലൂടെ മുസ്ലീം വോട്ട് കേന്ദ്രീകരിക്കാനുമുള്ള സിപിഎമ്മിന്റെ നടപടി പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പരീക്ഷണമാണ്. സിപിഎം ബിജെപി അജണ്ട കേരള സമൂഹം തിരിച്ചറിഞ്ഞേ മതിയാവുകയുള്ളു.
പി സി ജോർജ്ജിനെപ്പോലെയുള്ളവർ അറിഞ്ഞോ അറിയാതെയോ ഇതിന്റെ ചട്ടുകങ്ങളായി മാറരുത്. പൂഞ്ഞാറിൽ ഉണ്ടായ പരാജയവും അതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളുമൊക്കെ പി സി ജോർജ്ജിനെ ഒരു തികഞ്ഞ മുസ്ലീം വിരുദ്ധനാക്കി സമൂഹത്തിൽ ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചു. അത് ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം കണക്കുകൂട്ടാൻ. ഇത്രയും കാലം അഭിപ്രായങ്ങൾ ശരിയായാലും തെറ്റായാലും തുറന്ന് പറഞ്ഞിട്ടുള്ള ജോർജ്ജ് കേവലം വൈകാരികതയുടെ പേരിൽ സംഘപരിവാറുമായി കൂട്ടുകൂടുന്നത് ശരിയല്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ജോർജ്ജിനെതിരെ പറഞ്ഞാലാണ് നവമാധ്യമങ്ങളിൽ കയ്യടി കിട്ടുന്നത് എന്ന് അറിയാഞ്ഞിട്ടല്ല പക്ഷെ അദ്ദേഹത്തിന്റെ നിലപാടുകൾ വിദൂരഭാവിയിൽ തലമുറകൾക്ക് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അത് കേവലം വൈകാരികതയിൽ നിന്നും ഉടലെടുത്തതാണെന്ന് അവർ മനസിലാക്കില്ലല്ലോ? എന്തായലും പി സി ജോർജ്ജ് മതേതരത്വകാഴ്ചപ്പാടുകൾ കാത്തുസൂക്ഷിക്കുവാൻ വേണ്ടി രാഷ്ട്രീയ കാരണവരുടെ സ്ഥാനത്ത് വരുംനാളുകളിൽ ഉണ്ടാകണം എന്ന അഭിപ്രായം പങ്കുവക്കട്ടെ.