പിസി ജോർജിനെതിരെ യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; അതും നായക്ക് ചോറ് വിളമ്പി, എന്താ കഥ!!
കോട്ടയം: പിസി ജോർജിനെതിരെ കേരള കോൺഗ്രസ് യൂത്ത് വിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം. നായയെകൊണ്ട് ചോറ് കഴിപ്പിച്ചായിരുന്നു പ്രതിഷേധം. കോട്ടയം നഗരത്തിലായിരുന്നു പരിപാടി. കേരളാ കോണ്‍ഗ്രസ് കഴിഞ്ഞയിടക്ക് നടത്തിയ മഹാസമ്മേളനത്തില്‍ 15,000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്ന് പിസി ജോർജ് എംഎൽഎ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പിസി ജോർജിന് വേണ്ടി നായക്ക് ചോറ് വിളമ്പി പ്രതിഷേധിച്ചത്.
പിസി ജോര്‍ജ്ജിന് ചോറ് നല്‍കുന്നു എന്ന ഫ്‌ളെക്‌സ് അടിച്ചാണ് നായക്ക് ചോറു നല്‍കി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ പിസി ജോർജിനെ വെല്ലുവിളിക്കാനും യൂത്ത് ഫ്രണ്ടി മറന്നില്ല. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണമെന്ന് യുത്തഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ചാൽ ഞങ്ങളുടെ ചെലവില്‍ പിസി ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നായിരുന്നു സജി മഞ്ഞക്കടമ്പലിന്റെ വെല്ലുവിളി. മകനെ നേതൃത്വം ഏല്പിക്കാനുള്ള കെഎം മാണിയുടെ ശ്രമവും മുന്നണി പ്രഖ്യാപനവും നടക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനം പൊളിഞ്ഞെന്നും പിസി ജോർജ് ആരോപിച്ചിരുന്നു.
ഹാസമ്മേളന റാലിയില്‍ ആറായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കെഎം മാണിയും പിജ. ജോസഫും നയവഞ്ചകരാണ്. രണ്ടുപേരെയും ഒരുനുകത്തില്‍ വച്ചുകെട്ടി വലിക്കാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് കാണില്ല. മാണിക്ക് ഇടത് മുന്നണിയില്‍ പ്രവേശനം കിട്ടില്ല. കോണ്‍ഗ്രസിലെ പ്രബലവിഭാഗം മാണി വരുന്നതിനെ ശക്തമായി എതിര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.