വെല്‍ഫയര്‍ പാര്‍ട്ടി, മുസ്ലിം ലീഗ് സഖ്യ നീക്കത്തിന് തിരിച്ചടി; എതിര്‍പ്പുമായി യൂത്ത് ലീഗ്
കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ ഈ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും എതിര്‍പ്പ് ശക്തമാവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലീഗ് ആലോചിച്ചിട്ടില്ല
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ലീഗ് ആലോചിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കിയത്. കുഞ്ഞാലിക്കുട്ടി പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും സര്‍ക്കുലറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി. ചര്‍ച്ചകളൊന്നും നടന്നില്ലെന്നും എംകെ മുനീറും വ്യക്തമാക്കി.
കോണ്‍ഗ്രസിനും അമര്‍ഷം
യുഡിഎഫില്‍ ആലോചിക്കാത്തെ വെല്‍ഫയര്‍ പാര്‍ട്ടി പോലുള്ള ഒരു സംഘടനയുമായുള്ള സഖ്യനീക്കത്തെ കുറിച്ച് പരസ്യ പ്രസ്താവന നടത്തിയതില്‍ കോണ്‍ഗ്രസിനും അമര്‍ഷമുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കുന്ന സഖ്യം തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
യൂത്ത് ലീഗും
ഈ എതിര്‍പ്പുകള്‍ക്ക് പിന്നാലെയാണ് സഖ്യനീക്കത്തിനെതിരെ യൂത്ത് ലീഗും രംഗത്ത് എത്തുന്നത്. . വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടത്. രാഷ്ട്രീയവിജയത്തിനായി ആശയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Recommended Video
സഖ്യമോ അടവുസഖ്യമോ വേണ്ട
ജമാ അത്തൈ ഇസ്ലാമിയുമായി ആശയപരമായ ഭിന്നതയുണ്ട്. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ അടവുസഖ്യമോ വേണ്ട എന്നാണ് യൂത്ത് ലീഗ് നിലപാട്. മഹാരാഷ്ട്രയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചത് ആശയപരമായ കോംപ്രമൈസാണ്. അത്തരം കോംപ്രമൈസ് ഇവിടെ വേണ്ടെന്നാണ് സംഘടന നിലപാടെന്നും പികെ ഫിറോസ് വ്യക്തമാക്കി.
സിപിഎം വിമര്‍ശനം
വെല്‍ഫെയര്‍ പാര്‍ടിയും എസ്‌ഡിപി.ഐയും ഉള്‍പ്പെടെയുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലീം ലീഗ് തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തിനോടുള്ള വെല്ലുവിളിയാണെന്നായിരുന്നു സിപിഎം വിമര്‍ശനം. തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നേരിടുന്നതിന് ഇന്നത്തെ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാനുള്ള പരിഭ്രാന്തിയാണ് ലീഗിന്റെ തീരുമാനത്തിന് പുറകിലുള്ളതെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
'മാപ്പല്ല കോപ്പ് പറയും! പൂതി മനസ്സിൽ വച്ചാൽ മതി', മുല്ലപ്പള്ളിയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നേതാവ്!