ഞെട്ടിക്കാന്‍ ഖർഗെ: കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ചെറുപ്പമാകും, തലപ്പത്തേക്ക് യുവാക്കള്‍
പാർട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ മല്ലികാർജ്ജുന്‍ ഖർഗെയ്ക്ക് 80 വയസ്സായെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വം കൂടുതല്‍ ചെറുപ്പമാവുമെന്നാണ് പ്രതീക്ഷ. പ്രവർത്തക സമിതിയില്‍ നിന്നും സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, എകെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിർന്ന നേതാക്കള്‍ ഒഴിയുമ്പോള്‍ യുവ നേതാക്കള്‍ക്കായിരിക്കും അവസരം ലഭിക്കുക. പ്രവർത്തക സമിതിക്ക് പുറത്തുള്ള പദവികളിലും കേരളത്തില്‍ നിന്നുള്‍പ്പടേയുള്ള യുവനേതാക്കള്‍ പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്..

പ്രവർത്തക സമിതിയില്‍ യുവാക്കള്‍ക്ക് മതിയായ ഇടം ലഭിക്കുമെന്നാണ് കരുതുന്നതെന്നാണ് പാർട്ടി വക്താവ് അല്‍ക്ക ലംബ വ്യക്തമാക്കുന്നത്. ഒന്നും എളുപ്പമല്ല, കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് ഏറെ പ്രയത്നിക്കേണ്ടതുണ്ട്. ഖർഗയുടെ നേതൃത്വത്തില്‍ നല്ല പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന് കീഴില്‍ യുവാക്കള്‍ക്കുള്‍പ്പടെ മികച്ച പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ക്ക ലംബ പറഞ്ഞു.

ഉദയ്പൂർ ചിന്തിന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ പാർട്ടിയുടെ സംഘടന സംവിധാനത്തില്‍ നടപ്പിലാക്കാന്‍ പോവുന്നതിന്റെ തുടക്കം തുടർന്നുള്ള സംഘടനാപരമായ നടപടികളിലുണ്ടാവുമെന്നാണ് എ ഐ സി സി സെക്രട്ടറിയും കുണ്ടറ എം എല്‍ എയുമായ പിസി വിഷ്ണുനാഥും അഭിപ്രായപ്പെടുന്നത്.

ഒരാള്‍ക്ക് ഒരു പദവി എന്ന നിർദേശം പാർട്ടി സംവിധാനത്തില്‍ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളെ ഉള്‍ക്കൊണ്ട തീരുമാനമാണ് ചിന്തന്‍ ശിബിരം സ്വീകരിച്ചത്. അത് പ്രായോഗിക തലത്തില്‍ നടപ്പിലാവാന്‍ പോവുകയാണ്. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്നുള്ളത് തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ആളുകള്‍ മത്സരിക്കാന്‍ തയ്യാറായി വരുമ്പോള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

അതേസമയം, ഖർഗെ ചുതമലയേറ്റ് കഴിഞ്ഞാല്‍ ആർക്കൊക്കെയാവും പ്രവർത്തക സമിതിയില്‍ അവസരം ലഭിക്കുക എന്നതിലേക്കായിരിക്കും എല്ലാ കണ്ണുകളും. പാർട്ടിയുടെ തീരുമാനങ്ങളെല്ലാം എടുക്കുന്ന പരമോന്നത സമിതിയുടെ ഭാഗമാവാന്‍ മുതിർന്ന നേതാക്കളെല്ലാവരും തന്നെ താല്‍പര്യപ്പെടുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പ് ഖർഗയ്ക്ക് അത്ര എളുപ്പമായിരിക്കില്ല.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ഫെബ്രുവരി രണ്ടാം വാരത്തിൽ പാർട്ടിയുടെ ത്രിദിന പ്ലീനറി സമ്മേളനം ചേരുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. കൃത്യമായ തീയതിയും സ്ഥലവും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കും. രാജസ്ഥാനിലോ ഡൽഹിയിലോ ആയിരിക്കും പ്ലീനറി സമ്മേളനം നടക്കുക.

പ്രവർത്തക സമിതിയിലേക്കുള്ള 12 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടത്. ശേഷിക്കുന്നവരെ എ ഐ സി സി അധ്യക്ഷന് നിയമിക്കാം. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 25 വർഷത്തിന് ശേഷമായിരിക്കും പരമോന്നത സമിതി തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുക. 1200 ഓളം എഐസിസി പ്രതിനിധികൾ അംഗങ്ങളെ തിരഞ്ഞെടുക്കും. 1992ൽ തിരുപ്പതിയിലും 1997ൽ കൊൽക്കത്തയിലും സിഡബ്ല്യുസി രൂപീകരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നു.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വേണുഗോപാൽ, അംബികാ സോണി, മുകുൾ വാസ്‌നിക്, പി. ചിദംബരം, രൺദീപ് സുർജേവാല, ജയറാം രമേഷ്, താരിഖ് അൻവർ, അവിനാഷ് പാണ്ഡെ, ആനന്ദ് ശർമ എന്നിവർക്ക് സിഡബ്ല്യുസിയിൽ വീണ്ടും അവസരം ലഭിച്ചേക്കും. അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തഴയപ്പെട്ട സച്ചിന്‍ പൈലറ്റിന് അർഹമായ സ്ഥാനവും പാർട്ടി കണ്ടത്തേണ്ടതുണ്ട്.












Click it and Unblock the Notifications