അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ

കുണ്ടറ: അഗ്നിവീർ റിക്രൂട്മെന്റ് വഴി ജോലി തരപ്പെടുത്താമെന്നു പറഞ്ഞു യുവാക്കളിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ശാസ്താംകോട്ട മൈനാഗപ്പള്ളി ഐശ്വര്യ ഭവനിൽ ബിനു (42) ആണു കുണ്ടറ പൊലീസിന്റെ പിടിയിലായത്. കുണ്ടറ സ്വദേശികളായ ഉദ്യോഗാർഥികൾ സൈനിക ഇന്റലിജൻസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സൈനിക ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഇവർ കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പാങ്ങോട് സൈനിക രഹസ്യാന്വേഷണ വിഭാഗം, കുണ്ടറ പൊലീസ്, പൊലീസ് സ്പെഷൽ ബ്രാഞ്ച് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിൽ ആണു പ്രതിയെ പിടികൂടിയത്.
ഉദ്യോഗാർഥികളിൽ നിന്ന് ഒരു ലക്ഷം രൂപ വീതമാണ് ബിനു വാങ്ങിയത്. ഇതിനായി സേനയുടെ പേരിൽ കൃത്രിമ രേഖകൾ ഉണ്ടാക്കിയിരുന്നു.
ഫോണിൽ ബന്ധപ്പെട്ടാണു തട്ടിപ്പു നടത്തിയത്. സൈനിക ഇന്റലിജൻസ് കുണ്ടറ സ്റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്തു. പുത്തൂർ സ്വദേശി കൂടി പൊലീസ് കസ്റ്റഡിയിൽ ഉള്ളതായി സൂചനയുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നു കുണ്ടറ ഐ എസ്എച്ച്ഒ ആർ. രതീഷ് അറിയിച്ചു.












Click it and Unblock the Notifications