പോയത് കറന്റ് കട്ട് ചെയ്യാൻ; കുടുംബത്തിന്റെ കഥ കേട്ടപ്പോൾ ഒരു വർഷത്തേക്കുള്ള പണമടച്ച് ലൈൻമാൻ
ചവറ: സ്നേഹമുള്ള മനുഷ്യർ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്ന കാര്യം തെളിയിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാവുന്നത് തന്നെയാണ് ഇക്കാലത്തെ സമാധാനം എന്നുപറയാം.
ഓരോ ദിവസം ഞെട്ടിപ്പിക്കുന്ന വാർത്തകൾ കേട്ടുകൊണ്ട് ഉണരേണ്ടിവരുന്ന ഈ കാലത്ത് നന്മനിറഞ്ഞ വാർത്തകൾ കേൾക്കുമ്പോൾ ലഭിക്കുന്നത് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിൽ കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്ന ഒരു വാർത്തയാണ് ഇനി പറയുന്നത്.

ഇലക്ട്രിസിറ്റി ബില്ലടയ്ക്കാത്തതിനാൽ കറന്റ് കട്ട് ചെയ്യാൻ എത്തിയതായിരുന്നു ചവറ കെഎസ്ഇബി സെക്ഷനിലെ ലൈൻമാനായ നറീസ്.
എന്നാൽ കറന്റ് കട്ട് ചെയ്യാൻ പോയ റനീസ് കറണ്ട് കട്ട് ചെയ്തില്ലെന്ന് മാത്രമല്ല. ആ കുടുംബത്തിന്റെ ഒരു വർഷത്തേക്കുള്ള കറണ്ട് ചാർജ് സ്വന്തം കയ്യിൽ നിന്ന് എടുത്ത് അടയ്ക്കുകയും ചെയ്തു.
ചവറ മടപ്പള്ളി അമ്പാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതിൽ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തെയാണ് റനീസ് സഹായിച്ചത്. കുടുംബത്തിന്റെ അവസ്ഥ കണ്ടപ്പോൾ റനീസിന് കറണ്ട് കട്ടാക്കാൻ തോന്നിയില്ല.
ശിവൻ കുട്ടിയുടെ ഭാര്യയും മരണപ്പെട്ടിരുന്നു. ഇവരുടെ മക്കളിൽ ഒരാൾ പ്ലസ് വൺ വിദ്യാർത്ഥിനിയും ഒരാൾ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇവരുടെ ഏക ആശ്രയം അച്ഛന്റെ അനുജനാണ്. എന്നാൽ തടിപ്പണിക്കാരനായി ഇദ്ദേഹം മാസങ്ങൾക്ക് മുമ്പ് തട്ടിന് മുകളിൽ നിന്ന് വീണ് ജോലിക്കാൻ പോകാനാവാത്ത നിലയിലാണ്.
ഇതോടെയാണ് കറണ്ട് ബിൽ അടയ്ക്കുന്നതിൽ മുടക്കം വന്നത്. കുട്ടികൾ പറഞ്ഞ് ഇവരുടെ ജീവിതകഥ അറിഞ്ഞപ്പോൾ റനീസ് ഇവരെ സഹായിക്കാൻ തയ്യാറായി അങ്ങനെയാണ് കറണ്ട് കട്ട് ചെയ്യാന പോയ റനീസ് ഒരു വർഷത്തേക്കുള്ള കറണ്ട് ബില്ല് അടച്ചത്.
പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതിൽ അബ്ദുൾ സമതിന്റെ മകനാണ് റനീസ്. സംഭവത്തെക്കുറിച്ച് അറിഞ്ഞ നിരവധിപേരാണ് റനീസിനെ അഭിനന്ദിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications