ഭാരത് ജോഡോ തീരും വരെ നിലത്തേയിരിക്കൂവെന്ന് കെ മുരളീധരൻ; വാശിക്ക് കാരണം?
കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനിക്കും വരെ സ്റ്റേജിൽ കയറില്ലെന്ന തീരുമനാവുമായി കെ. മുരളീധരൻ എംപി. ഭാരത ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതിലുള്ള അമര്‍ഷമാണ് കെ മുരളീധരന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുരളീധരൻ കണ്ടത്. യാത്ര കഴിയുന്നതുവരെ താന്‍ സ്‌റ്റേജില്‍ കയറില്ലെന്ന് കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മുരളീധരൻ പ്രതികരണം നടത്തിയത്. 'നടക്കാത്തവര്‍ വേദിയിലും, നടക്കുന്നവര്‍ മുഴുവന്‍ പുറത്തുമാണ്.

നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവന്‍ നിലത്തിരിക്കാനാണ് തീരുമാനം. സ്‌റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്ക് ഒപ്പം കേരള അതിര്‍ത്തി വരെ നടക്കും,' കെ മുരളീധരന്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ മുരളീധരന്‍ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും അദ്ദേഹത്തിന് ഇടം കിട്ടിയില്ല. ഇതിന് പിന്നാലെയാണ് ഇവനി വേദിയിൽ കയറുന്നില്ലെന്ന് തീരുമാനിച്ചത്.

ശനിയാഴ്ച രാത്രിയോടെ ആണ് യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചെറുവാരകോണത്തെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജാഥയെ സ്വീകരിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.

രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയ ക്രമം.തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.












Click it and Unblock the Notifications