ഉത്ര വധം: സൂരജ് അണലിയെ വാങ്ങിയതിന് സാക്ഷികള്‍, 3 സുഹൃത്തുക്കള്‍, മൂര്‍ഖന്‍ സൂരജിന്റെ കാറില്‍!!
കൊട്ടാരക്കര: അഞ്ചലില്‍ ഉത്ര വധക്കേസില്‍ സൂരജിനെതിരെ പുതിയ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തില്‍ പോലീസ്. പാമ്പിനെ കൈമാറിയ സംഭവത്തില്‍ സാക്ഷികളായി കൂടുതല്‍ പേരുണ്ടാവുമെന്നാണ് സൂചന. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്. ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.
വാഹനങ്ങള്‍ പിടിച്ചെടുത്തു
ഉത്ര കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചത് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ് പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങലാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസിഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആദ്യം വാങ്ങിയത് ആ പാമ്പിനെ
ഉത്രയെ കടിപ്പിച്ച് കൊല്ലുന്നതിനായി ആദ്യം അണലിയെയാണ് പാമ്പ് പിടിത്തക്കാരന്‍ സുരേഷില്‍ നിന്നും വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വന്തം കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുരേഷ്, അണലിയെ അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിച്ച് കൈമാറിയത്. പതിനായിരം രൂപയ്ക്ക് അണലിയെ കൈമാറിയതിന് സുരേഷിന്റെ മൂന്ന് സുഹൃത്തുക്കളും സാക്ഷിയാണ്. അണലിയെ ഉപയോഗ് ഉത്രയെ കൊല്ലാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂര്‍ഖനെ വാങ്ങുകയായിരുന്നു.
മൂര്‍ഖനെ കൊണ്ടുവന്നു
സ്‌കൂട്ടറില്‍ ഏനാത്ത് പാലത്തിന് സമീപം എത്തിയാണ് സുരേഷ് മൂര്‍കന്‍ പാമ്പിനെ കൈമാറിയത്. പ്ലാസ്റ്റിക് ടിന്നില്‍ അടച്ച മൂര്‍ഖനെ ബാഗിലാക്കിയാണ് ബൈക്കിലെത്തിയ സൂരജ് കൊണ്ടുപോയത്. അവിടെ നിന്ന് കാറിലാണ് മൂര്‍ഖനെ ഉത്രയുടെ വീട്ടിലെത്തിച്ചത്. പിടിച്ചെടുത്ത സൂരജിന്റെ മൂന്ന് വാഹനങ്ങളും ഉത്രയുടെ വീട്ടുകാരുടേതാണെന്ന് പോലീസ് പറയുന്നു. വിവാഹ സമ്മാനമായി നല്‍കിയതാണ് കാര്‍. ഉത്രയുടെ സ്വര്‍ണം വിറ്റ് വാങ്ങിയതാണ് ബൈക്ക്. അതേസമയം കേസില്‍ സൂരജിന്റെ രണ്ട് സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു.
വൈകിപ്പിക്കാനുള്ള ശ്രമം
പാമ്പ് കടിയേറ്റ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നു. അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന് പോലും സൂരജ് കൃത്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ആംബുലന്‍സ് വരുത്തിയാണ് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മരണം ഉറപ്പിക്കാന്‍
പാമ്പ് കടിച്ച ശേഷം ഉത്രയുടെ മരണം ഉറപ്പിക്കാന്‍ സൂരജ് പരമാവധി ശ്രമിച്ചിരുന്നതായി ഇതിലൂടെ വ്യക്തമാകുകയാണ്. എലിയെ പിടിക്കാനായി തനിക്കൊരു പാമ്പിനെ വേണമെന്നാണ് സൂരജ് സുരേഷിനോട് പറഞ്ഞിരുന്നത്. തുടര്‍ന്നാണ് അണലിയെ നല്‍കിയത്. ചാക്കില്‍ കൊണ്ടുവന്ന പാമ്പിനെ സൂരജ് വീടിന്റെ മുകള്‍ നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയിലാണ് ഒളിപ്പിച്ച്. എന്നാല്‍ പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയര്‍കേസിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. ഈ സമയത്താണ് ഉത്ര പാമ്പിനെ കണ്ട് നിലവിളിക്കുകയും, പദ്ധതി പൊളിയുകയും ചെയ്തത്.
പാമ്പിന്റെ കാര്യത്തിലെ നിഗമനം
അണലി സാധാരണ കടിക്കുന്നത് കാലിലാണെന്ന പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ് അടക്കമുള്ളവര്‍ നല്‍കിയ നിര്‍ദേശങ്ങളും ഡോക്ടറുടെ മൊഴിയും കേസില്‍ മുഖ്യ തെളിവാണ്. വീടിന് പുറത്ത് വെച്ച് കടിക്കുമ്പോള്‍ സാധാരണയായി അണലി കാലിന് മുകളിലേക്ക് കയറി കടിക്കില്ല. ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും മുട്ടിനും താഴെയുമാണ് ആഴത്തില്‍ കടിയേറ്റിരിക്കുന്നത്. ഇതാണ് ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നാന്‍ കാരണം.
നിരവധി കാരണങ്ങള്‍
സൂരജ് കുടുങ്ങുമെന്നതിന് നിരവധി കാരണങ്ങളുണ്ട്. അയല്‍വാസി വേണുവിന്റെ നിഗമനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. ഉത്ര മരിച്ച ദിവസം സൂരജിന്റെ ബന്ധുക്കള്‍ നടത്തിയ കലഹങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായി മാറിയത്. അതേസമയം സൂരജിനും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനും പ്രത്യേകം കുറ്റപത്രം തയ്യാറാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉത്രയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഉത്ര മരിച്ച സമയത്തും അതിനടുത്ത ദിവസങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിന് സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടവര്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ്.