യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരെ കേസ്
കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കുമെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്താണ് സംഭവം ഉണ്ടായത്.
വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. തഴുത്തല പികെ ജങ്ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യക്കും മകനുമാണ് രാത്രി മുഴുവൻ പുറത്തുനിൽക്കേണ്ടി വന്നത്.

സംഭവത്തിൽ ഭർത്താവ് പ്രതീഷ് ലാൽ, ഇയാളുടെ അമ്മ അജിത കുമാരി, സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഷയത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ച് യുവതിയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പോലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല എന്നാണ് ആരോപണം. ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്, വിഷയം രമ്യമായി പറഞ്ഞുതീർക്കാനുള്ള ശ്രമത്തിൽ ആയിരുന്നു പോലീസ് പോലീസ് എത്തിയിട്ടും ഭർതൃ മാതാവ് വാതിൽ തുറക്കാൻ സമ്മതിച്ചിരുന്നില്ല. നാട്ടുകാർ ഇടപെട്ടാണ് യുവതിയെ ഗേയ്റ്റിനകത്ത് കയറ്റിയത്.
പോലീസിനെതിരെ ആരോപണം ശക്തപ്പെടുന്നതിന് പിന്നാലെയാണ് സംഭവത്തിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂൾ ബസിൽ നിന്ന് മകനെ വിളിക്കാൻ പോയതായിരുന്നു അതുല്യ.'അഞ്ച് മിനിറ്റ് എടുത്തതേ ഒള്ളു. ഞാൻ ചെന്നു കുഞ്ഞിനെയും കൂട്ടി വീട്ടിലേക്കു വന്നു. ഗെയിറ്റിനടുത്ത് എത്തിപ്പോള് രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനിൽ വിവരം അറിയിച്ചു. കൊല്ലം സിറ്റി കമ്മീഷ്ണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു', സംഭവത്തെക്കുറിച്ച് അതുല്യ കഴിഞ്ഞദിവസം പ്രതികരിച്ചത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം സഹിക്കുക ആണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നൽകിയില്ല എന്ന് പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ പറഞ്ഞിരിക്കുന്നത്. അതേസമയം ഭർതൃമാതാവിനെതിരെ മൂത്ത മരുമകളും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications