ഗണേഷ് കുമാറിന് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദ്ദനം, നാളെ പത്തനാപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താൽ
കൊല്ലം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍. പത്തനാപുരം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച വെട്ടിക്കവല കോക്കാട് ക്ഷീര ഉല്‍പാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നു. ഇവിടെ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. പരിപാടിയില്‍ പഞ്ചായത്തംഗത്തെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്നാണ് കരിങ്കൊടി കാണിച്ചത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് തീര്‍ത്ത ബാരിക്കേടുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസിന്റെ ലാത്തി ചാര്‍ജില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം, നടി ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ എംഎല്‍എയുടെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. വൈകിട്ട് 5 മണിയോടെ കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാന്‍ പ്രദീപും എംഎല്‍എയുടെ ഡ്രൈവറും നേരിട്ടിറങ്ങി.തുടര്‍ന്ന് അവര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.












Click it and Unblock the Notifications