കൊല്ലം ജില്ലയിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായി; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായി. ചൊവ്വാഴ്ച രാത്രി 11.41 ഓടെ ആയിരുന്നു സംഭവം. കൊട്ടാരക്കര, പത്തനാപുരം, നിലമേൽ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അന്നേ ദിവസം ഉച്ച മുതൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം. രാത്രി 11.37 നും 11.41 നും ഇടയിലാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, ഭൂചലനത്തിന്റെ വ്യാപ്തി എത്ര എന്ന് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ജനങ്ങൾ ഏറെ പരിഭ്രാന്തരായിരുന്നു. ഇവർ വീടുകളിൽ നിന്നും ഭയന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടുകയാണ് ചെയ്തത്. എന്നാൽ, നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഇനി വരുന്ന ദിവസങ്ങളിൽ മഴ തുടരും എന്നാണ് വിവരം. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്നലെ ശക്തമായ മഴയും കാറ്റും കിഴക്കൻ മേഖലയിൽ ഉണ്ടായി. ഇതിന് പുറമെ ആയിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തത്.
ശക്തമായ മഴയിൽ വെളിച്ചിക്കാല, കൈതക്കുഴി, ആലുവിള, കൊട്ടുവിള എന്നിവിടങ്ങളിൽ കനത്ത നാശം ഉണ്ടായി. പതിനഞ്ചിൽ അധികം വൈദ്യുതി തൂണുകൾ തകർന്നിരുന്നു. വെളിച്ചിക്കാല ടിബി ആശുപത്രിക്ക് സമീപത്തെ ട്രാൻസ്ഫോമറിനും നാശം സംഭവിച്ചിരുന്നു.
അതിനാൽ, തന്നെ ഈ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയായിരുന്നു. കുമ്മല്ലൂർ ആലുവിളയിൽ റോഡിൽ ശക്തമായി ഉണ്ടായ കാറ്റിനെ തുടർന്ന് പ്ലാവ് കടപുഴകി വീണിരുന്നു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാൻ വേണ്ടി രാത്രി വരെ നാട്ടുകാർ പരിശ്രമം നടത്തിയിരുന്നു. ആദിച്ചനല്ലൂർ കൊട്ടുവിള ട്രാൻസ്ഫോമറിന് സമീപം വീടിനു മുകളിൽ മരം വീണു എന്നാണ് റിപ്പോർട്ട്.
കേരളത്തിൽ ഇനി വരുന്ന 3 ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 കി .മീ വരെ വേഗതയിൽ കാറ്റിനും, ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് ഉണ്ടാകും എന്നതിനാൽ മത്സത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം ഏറിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവും ആണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. വരുന്ന എട്ടാം തീയതി വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം മുന്നറിയിപ്പ് നൽകുന്നത്.
Recommended Video
കാലാവസ്ഥ വ്യത്യാസം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മഴയുടെ സാഹചര്യം വിലയിരുത്തി ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താറുണ്ട്. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്നലെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ, വടക്കൻ കേരളത്തിൽ മഴ വളരെ കുറവായിരുന്നു.