ഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായി
അലോഷി ചേട്ടൻ, മധുരമായി വയലിൻ വായിക്കുന്ന അലോഷി ചേട്ടൻ കൊല്ലം ബീച്ചിന്റെ കൂട്ടുകാരൻ ആയിരുന്നു. പക്ഷേ എവിടേയും സ്ഥിരമായി നിൽക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല അലോഷി ചേട്ടന്. ചിന്നക്കടയിൽ, റെയിൽവേ സ്റ്റേഷനിൽ, ആശ്രമം മൈതാനത്ത്, ഫോർട്ട് കൊച്ചിയിൽ അങ്ങനെ പറന്നുനടക്കുന്ന ആളായിരുന്നു. എല്ലാ പാട്ടുകളും അദ്ദേഹത്തിൻ്റെ വയലിനിൽ കൂടി ഒഴുകിവന്നു. ഇനി ഓർമയിൽ മാത്രമേ അലോഷി ചേട്ടനുള്ളൂ...വായിക്കാൻ പാട്ടുകൾ ബാക്കി വെച്ച് അദ്ദേഹം മറഞ്ഞുപോയി..
ഒരു പഴഞ്ചൻ കോട്ട്, പാറിപ്പറക്കുന്ന മുടി, ഒരു ടൈ ഒപ്പം വയലിൻ..ഇതായിരുന്നു അലോഷി ചേട്ടൻ.. ആരുടേയും കണ്ണിൽ പെട്ടന്നുതന്നെ പെടും.
തന്റെ സംഗീതവുമായി അലോഷി ചേട്ടൻ കടൽത്തീരത്ത് ഉണ്ടാവും. ആരുടെയും ഹൃദയത്തിലേക്ക് കടന്നു ചെല്ലുന്ന സംഗീതം. ഒരുവട്ടം കണ്ട ആരും അലോഷി ചേട്ടനെ മറക്കില്ല..

PC: socialmedia
എന്നാൽ അലോഷി ചേട്ടൻ എങ്ങനെയാണ് ഈ കടത്തീരത്ത് എത്തിയത്. വയലിനല്ലാതെ സ്വന്തമെന്ന് പറയാൻ മറ്റൊന്നുമില്ല അലോഷി ചേട്ടന്... അലോഷി ചേട്ടന് ഒരു കഥയുണ്ട്..പണക്കാരനിൽ നിന്നും ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതായ അലോഷി ചേട്ടന്റെ കഥയാണ് പറയാൻ പോകുന്നത്.

ഒരിക്കൽ കോടീശ്വരനായിരുന്നു അലോഷി. ഇരവിപുരം സ്വദേശിയായ അലോഷ്യസ് സെബാസ്റ്റ്യൻ ഫെർണാണ്ടസ് പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിന്റെ സാങ്കേതികവിഭാഗത്തിൽ ജോലി കിട്ടി. ജീവിതത്തിൽ കഷ്ടപ്പാടുകൾ ഒന്നുമില്ല. പണത്തിന് കുറവില്ല. ആഢംബര ജീവിതം. എന്നാൽ ഒരുപാട് നാൾ കാര്യങ്ങൾ അങ്ങനെ പോയില്ല. പെട്ടെന്നായിരുന്നു എല്ലാം തലകീഴ് മറിഞ്ഞത്.

വിദേശബന്ധങ്ങളും ആഡംബരജീവിതവും അലോഷിയുടെ ജീവിതത്തെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിയിലേക്കായിരുന്നു എത്തിച്ചത്. അലോഷി ചൂതാട്ടത്തിലേക്ക് എത്തിപ്പെട്ടു. പക്ഷേ ആ ചൂതാട്ടത്തിന്റെ കുരുക്കിൽ അലോഷി പെട്ടുപോയി. കയ്യിലെ പണം മെല്ലെ മെല്ലെ തീർന്നു. കടം കൂടി. കുടുംബവും ബന്ധുക്കളും അലോഷിയെ വിട്ടു പോയി. ആരോരുമില്ലതെ..ജീവിതം തെരുവിലെത്തി. ബാക്കി ഉണ്ടായത് പണ്ടെങ്ങോ പഠിച്ച വയലിൻ മാത്രം. വയലിൻ വായിച്ച് അന്നം കണ്ടെത്തി. മക്കളൊക്കെ ഉയർന്ന ഉദ്യോഗസ്ഥരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ കോടീശ്വരനായ അലോഷി ...പണമില്ലാത്ത അലോഷി ആയി.റോഡരികിൽ അവശനിലയിൽ കാണപ്പെട്ട അലോഷിയെ ജീവകാരുണ്യ പ്രവർത്തകരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോയിവിളയിലെ ബിഷപ് ജെറോം അഭയ കേന്ദ്രത്തിലായിരുന്നു എഴുപത്തിയാറുകാരനായ അലോഷി ചേട്ടന്റെ മരണം..












Click it and Unblock the Notifications