ഒടുവില്‍ കിരണ്‍ പെട്ടു; വീട്ടില്‍ സംഭവിച്ചത് ഇതാണ്... എല്ലാം തുറന്നുപറഞ്ഞ് പ്രതി, അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസില്‍ കീഴടങ്ങിയ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. രണ്ടു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് കിരണ്‍ പോലീസിന് മൊഴി നല്‍കി.
എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം മര്‍ദ്ദിച്ചിരുന്നില്ലത്രെ. ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹം പരിശോധിച്ച ശേഷം വിസ്മയയുടെ കുടുംബം പറയുന്നത് കൊലപാതകം തന്നെയാണ് എന്നാണ്. ഇരുവരുടെയും ബന്ധുക്കളെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്. വിശദാമായ വിവരങ്ങള്‍ ഇങ്ങനെ....
ആ ഒത്തുതീര്‍പ്പാണ് അവളെ മൃതദേഹമാക്കിയത്... ശരീരം പരിശോധിച്ച വിസ്മയയുടെ കുടുംബം പറയുന്നു
ഒരു തവണ രക്ഷപ്പെട്ടു, പക്ഷേ...
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉന്നതതല ബന്ധങ്ങളുണ്ട് എന്ന മട്ടിലാണ് കിരണ്‍ കുമാര്‍ നേരത്തെ വിസ്മയയുടെ കുടുംബത്തിന് മുമ്പില്‍ വീമ്പ് നടിച്ചത്. വിസ്മയയെ അവളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് അടിച്ചതിനെ തുടര്‍ന്നുണ്ടായ കേസ് പോലീസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇത് പോലെ തനിക്ക് ഏത് സമയവും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പ്രതി കരുതിക്കാണുമെന്നാണ് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നത്.
കീഴടങ്ങല്‍, അറസ്റ്റ്
വിസ്മയയുടെ മരണം നടന്നത് വാര്‍ത്തയായതും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തതോടെയാണ് കിരണ്‍ കുമാര്‍ മുങ്ങിയത്. ശേഷം രാത്രി ശൂരനാട് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണിന്റെയും വിസ്മയയുടെയും ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യും.
മര്‍ദ്ദിച്ചു, ഇപ്പോഴല്ല
വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് കിരണ്‍ കുമാര്‍ പോലീസിന് മൊഴി നല്‍കി എന്നാണ് വിവരം. ശരീരത്തിലെ പാടുകള്‍ നേരത്തെ മര്‍ദ്ദിച്ചപ്പോഴുള്ളതാണ്. ആത്മഹത്യ ചെയ്ത ദിവസം മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. എന്നാല്‍ കിരണ്‍ കുമാറിന്റെ ഈ വാദം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
രാത്രി സംഭവിച്ചത്
കാറിനെ ചൊല്ലി ഞായറാഴ്ച രാത്രി തര്‍ക്കമുണ്ടായിരുന്നു. തനിക്ക് വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. രാവിലെ ആകട്ടെ, എന്നിട്ട് പോകാമെന്ന് താന്‍ പറഞ്ഞു. പിന്നീട് ശുചിമുറിയില്‍ കയറിയ വിസ്മയ വാതില്‍ തുറന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടതെന്നും കിരണ്‍ കുമാര്‍ പോലീസിന് മൊഴി നല്‍കി.
ചുമത്തിയ വകുപ്പുകള്‍
ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കിരണ്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പോലീസ് പറയുന്നത്. ശക്തമായ നടപടി പ്രതിക്കെതിരെ എടുക്കണമെന്ന ആവശ്യം ശക്തമാണ്.
സസ്‌പെന്റ് ചെയ്യും
അതേസമയം, കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്യുമെന്നാണ് വിവരം. വിസ്മയയുടെ മരണം വകുപ്പിന് ചീത്തപ്പേരുണ്ടാക്കി എന്നാണ് ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. പോലീസ് കേസെടുത്ത സാഹചര്യത്തില്‍ കിരണിനെ സസ്‌പെന്റ് ചെയ്യും. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
മൃതദേഹം പരിശോധിച്ചു
വിസ്മയയുടെ മൃതദേഹം ബന്ധുക്കള്‍ പരിശോധിച്ചു. കൊലപ്പെടുത്തിയതാണ് എന്നാണ് അതിന് ശേഷവും അവര്‍ ആവര്‍ത്തിക്കുന്നത്. കിരണ്‍ കുമാറിന്റെ അമ്മയും വിസ്മയയെ മര്‍ദ്ദിച്ചിരുന്നുവത്രെ. ലഹരി ഉപയോഗിച്ചാണ് കിരണ്‍ വീട്ടിലെത്തിയിരുന്നതെന്നും അവര്‍ പറയുന്നു. അതിനിടെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ നിലമേലിലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ചു.
ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video