പിസി വിഷ്ണുനാഥിലൂടെ കൊല്ലത്ത് അട്ടിമറി:കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ തോല്‍ക്കുമെന്ന് മനോരമ സര്‍വെ
കൊല്ലം: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി സിപിഎം വലിയ വോട്ടുകളുടെ വ്യത്യാസത്തിന് വിജയിച്ച് പോരുന്ന കൊല്ലം ജില്ലയിലെ മണ്ഡലമാണ് കുണ്ടറ. 2016 ല്‍ ജെ മേഴ്സിക്കുട്ടിയമ്മയാണ് എല്‍ഡിഎഫിന് വേണ്ടി കുണ്ടറയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. പിണറായി വിജയന്‍ സര്‍ക്കാറില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ജെ മേഴ്സിക്കുട്ടിയമ്മ. ഇത്തവണയും കുണ്ടറ നിലനിര്‍ത്താല്‍ എല്‍ഡിഎഫ് ജെ മേഴ്സിക്കുട്ടിയമ്മയെ നിയോഗിച്ചു. എന്നാല്‍ കുണ്ടറയില്‍ ഇത്തവണ ജെ മേഴ്സിക്കുട്ടിയമ്മ തോല്‍ക്കുമെന്നാണ് മനോരമ ന്യൂസ് പ്രവചിക്കുന്നത്.
കുണ്ടറ മണ്ഡലം
കുണ്ടറയില്‍ എല്‍ഡിഎഫില്‍ നിന്നും ജെ മേഴ്സിക്കുട്ടിയമ്മയും കോണ്‍ഗ്രസിന്‍റെ പിസി വിഷ്ണുനാഥും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. സീറ്റ് വീതം വെപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് തുടക്കത്തില്‍ യുഡിഎഫില്‍ ചില അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതോടെ കുണ്ടറയില്‍ ഇത്തവണയും മേഴ്സികുട്ടിയമ്മ എളുപ്പത്തില്‍ വിജയിച്ചു കയറുമെന്ന് പ്രതീതിയുണ്ടായി.
പിസി വിഷ്ണുനാഥ്
എന്നാല്‍ പിസി വിഷ്ണുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ശക്തമായ മത്സരത്തിന്‍റെ സൂചനകളാണ് മണ്ഡലത്തില്‍ നിന്നും പുറത്ത് വരുന്നത്. പ്രചാരണത്തില്‍ എല്‍ഡിഎഫിന് ഒപ്പം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. ഇതിനിടയിലാണ് യുഡിഎഫ് ക്യാമ്പുകള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മനോരമയുടെ സര്‍വെ ഫലവും പുറത്ത് വരുന്നത്.
മനോരമയുടെ സര്‍വേ
ശക്തമായ മത്സരത്തിന് പോലും ഇടം നല്‍കാതെ കുണ്ടറയില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് മനോരമയുടെ സര്‍വേ അവകാശപ്പെടുന്നത്. ആഴക്കടല്‍ മത്സ്യ ബന്ധനം അടക്കമുള്ള ചില പ്രശ്നങ്ങളില്‍ മേഴ്സിക്കുട്ടിയമ്മക്ക് എതിരായി അവസാന നിമിഷം ചില വികാരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്.
കുണ്ടറയിലെ മത്സരം
2016 ലെ തിരഞ്ഞെടുപ്പില്‍ ജെ മേഴ്സിക്കുട്ടിയമ്മയും രാജ് മോഹന്‍ ഉണ്ണിത്താനും തമ്മിലായിരുന്നു കുണ്ടറയിലെ മത്സരം. പ്രചാരണ ഘട്ടത്തില്‍ ശക്തമായ മത്സരത്തിന്‍റെ പ്രതീതി ഉണ്ടായെങ്കിലും റിസല്‍ട്ട് പുറത്ത് വന്നപ്പോള്‍ 30460 വോട്ടിന് കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മ വിജയിച്ചു. മേഴ്സിക്കുട്ടിയമ്മക്ക് 79047 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ചത് 48587 വോട്ടുകള്‍ മാത്രമായിരുന്നു.
കുണ്ടറ, ഇളമ്പല്ലൂർ
കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു. 12503 വോട്ടുകളുടെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.
ആകെ കണക്കില്‍
അതേസമയം കൊല്ലം ജില്ലയിലെ ആകെ കണക്ക് എടുക്കുമ്പോള്‍ കൊല്ലത്ത് യുഡിഎഫ് നില മെച്ചപ്പെടുത്തും. ചവറ, കുന്നത്തൂര്‍, പത്തനാപുരം, കുണ്ടറ മണ്ഡലങ്ങള്‍ യുഡിഎഫ് നേടുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ ആകെയുള്ള പതിനൊന്നില്‍ പതിനൊന്ന് ഇടത്തും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ അത് 7-4 എന്നതാണ് സ്ഥിതി