ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!
കൊല്ലം: അഞ്ചൽ സ്വദേശിയായ ഉത്രയെ സ്വത്തിന് വേണ്ടി ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തൽ. കേരളത്തെ നടുക്കിയിരിക്കുകയാണ് ഈ അസാധാരണമായ കൊലപാതകം. സൂരജിനെ കുരുക്കാൻ ശക്തമായ തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം.
എന്നാൽ നിലവിലെ സ്ഥിതിയിൽ കേസിൽ നിന്ന് സൂരജ് ഊരിപ്പോകാനാണ് സാധ്യത എന്നാണ് ബിജെപിയുടെ നേതാവ് ടിജി മോഹൻദാസ് പറയുന്നത്. ഉത്രയുടെ കൊലപാതകത്തിന് ദൃക്സാക്ഷികളില്ല. മാത്രമല്ല സൂരജ് തന്നെയാണ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചത് എന്ന് തെളിയിക്കുക പോലീസിന് എളുപ്പവുമല്ല. ടിജി മോഹൻദാസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:

ഒരു ചെറിയ സംശയം മതി
'' ഉത്രയുടെ വധത്തിൽ സൂരജിന് ശിക്ഷ കിട്ടാൻ സാധ്യത വളരെ കുറവാണ്. നമ്മുടെ ക്രിമിനൽ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാൻ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടും. സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാൾസ് (ഗോവിന്ദച്ചാമി) തൂക്കുകയറിൽ നിന്ന് രക്ഷപെട്ടത്.

സൂരജും രക്ഷപെടാനുള്ള സാധ്യത
ധാരാളം കൊലപാതകക്കേസുകളിൽ പ്രതികൾ ഇങ്ങനെ രക്ഷപെടുന്നതു കാണാം. ഇപ്പോൾ കിട്ടിയ വിവരം വെച്ച് നോക്കിയാൽ സൂരജും രക്ഷപെടാനുള്ള സാധ്യത കാണുന്നു. ദൃക്സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകൾ യുക്തിഭദ്രമായും സംശയാതീതമായും കോർത്തിണക്കുന്ന വളരെ ദുർഘടം പിടിച്ച വഴിയാണത്. ഉത്രവധത്തിന് ദൃക്സാക്ഷികളില്ല.

പ്രതി കൊടുക്കുന്ന മൊഴി
പോലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയിൽ സ്വീകാര്യവുമല്ല. പോലീസിന്റെ മർദ്ദനം ഭയന്ന് പറഞ്ഞുപോയ മൊഴിയായിട്ടേ പ്രതി അതിനെപ്പറ്റി പറയാൻ സാധ്യതയുള്ളൂ. മൂർഖനെ ഒരു മുറിയിൽ ചുമ്മാ തുറന്നു വിട്ടാൽ അവിടെ കട്ടിലിൽ ഉറങ്ങുന്ന ആളിനെ അത് കടിക്കുമോ? മനുഷ്യരോടിണങ്ങുന്ന ഒരു ജീവിയല്ല മൂർഖൻ - അതിനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാൻ പറ്റില്ലല്ലോ?

സാധ്യതയോ സംശയമോ ഒന്നും തെളിവല്ല
പിന്നെ ആകെ സാധ്യത സൂരജ് മൂർഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇറക്കി വിടുന്നു. ഭയന്നുണരുന്ന ഉത്ര മൂർഖനെ കൈകൊണ്ട് തട്ടുന്നു. കൊത്തു കിട്ടുന്നു. ഉഗ്രവിഷമായതിനാൽ മിനിറ്റുകൾക്കകം ഉത്ര മരിക്കുന്നു... ഇത് ഒരു സാധ്യതയാണ്. പക്ഷേ സാധ്യതയോ സംശയമോ ഒന്നും തെളിവല്ല. Suspicion, howsoever strong, will not be treated as evidence എന്നതാണ് നിയമം. ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രോസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല!

ആ രണ്ടു പല്ലുകൾ തിരിച്ചു പോകും
പാമ്പു വിഷം പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരിക്കുന്നു. പക്ഷേ അത് ഈ പാമ്പിന്റെ തന്നെയാണ് എന്ന് എങ്ങനെ തെളിയിക്കും? വലിയൊരു പ്രശ്നമാണത്. തല്ലിക്കൊന്നു കുഴിച്ചിട്ടു ചീഞ്ഞുപോയ പാമ്പിന്റെ പല്ലിൽ മരിച്ചയാളിന്റെ മാംസം കിട്ടി എന്നതും വിശ്വസനീയമല്ല. കൊത്താനായി മാത്രം പുറത്തേക്ക് വരുന്ന, വളഞ്ഞ സിറിഞ്ച് പോലുള്ള വിഷപ്പല്ലാണ് പാമ്പിനുള്ളത്. മില്ലി സെക്കന്റ് കൊണ്ട് കൊത്തി വിഷം ചീറ്റി ആ രണ്ടു പല്ലുകൾ തിരിച്ചു പോകും.

പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയുകയേ ഇല്ല
കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം. ഇനി അടുത്ത പ്രശ്നം നോക്കൂ... പ്രതി തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയുകയേ ഇല്ല എന്നു പറഞ്ഞാൽ എന്തു ചെയ്യും? യൂട്യൂബിൽ നിന്ന് പഠിക്കാൻ ശ്രമിച്ചു, മറ്റാരുടെയെങ്കിലും അടുത്ത് ട്രെയ്നിങ് നേടി എന്നൊക്കെ വാദിച്ചാൽ പാമ്പ് പിടുത്തം പഠിക്കാൻ ശ്രമിച്ചു എന്നേ ആകുന്നുള്ളൂ - പഠിച്ചു എന്ന് വരുന്നില്ല.

ദൃക്സാക്ഷിയുമില്ല
ഒരാൾക്ക് വിമാനം പറത്താൻ അറിയില്ല എന്ന് പറഞ്ഞാൽ അറിയാം എന്ന് ആർക്കെങ്കിലും തെളിയിക്കാൻ പറ്റുമോ? ചെവി കേൾക്കാം കണ്ണു കാണാം എന്നൊക്കെ തെളിയിക്കാൻ വഴിയുണ്ട്. പക്ഷേ പാമ്പു പിടുത്തം അറിയാം എന്ന് തെളിയിക്കാൻ വഴിയില്ല - ദൃക്സാക്ഷിയുമില്ല. അടുത്തത് ഇപ്പോൾ പ്രതിക്കെതിരാണ് എന്ന് നമ്മളൊക്കെ കരുതുന്ന തെളിവുകളാണ്. ഒരു തവണ കോണിപ്പടിയിൽ അണലിയെക്കണ്ടു - പിന്നൊരിക്കൽ ഉത്രയെ പാമ്പ് കടിച്ചു തുടങ്ങിയ വസ്തുതകൾ..

ഇവിടെയും പ്രതി രക്ഷപെടും
ഇത് ആ പരിസരത്ത് പാമ്പുശല്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടായിരിക്കും പ്രതിഭാഗം വാദിക്കുക. അതൊക്കെ പ്രതി കൊണ്ടുവന്ന പാമ്പുകളായിരുന്നു എന്ന് എങ്ങനെ തെളിയിക്കും? അപ്പോൾ പ്രതി കൊണ്ടുവന്നോ പറമ്പിലുണ്ടായിരുന്നോ എന്ന സംശയം ബാക്കിയാവുന്നു. ഒരു വസ്തുതയ്ക്ക് രണ്ടു വ്യാഖ്യാനം സാധ്യമെങ്കിൽ അതിൽ പ്രതിക്കനുകൂലമായ വ്യാഖ്യാനമേ എടുക്കാവൂ എന്നാണ് നിയമം. ഇവിടെയും പ്രതി രക്ഷപെടും.
Recommended Video

സേതുരാമയ്യർ കേസന്വേഷിച്ചാൽ
എല്ലാം കഴിയുമ്പോൾ വല്ല വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലോ മറ്റോ ശിക്ഷ കിട്ടിയാലായി! ഇപ്പോൾ കിട്ടിയ വിവരം വെച്ച് പറഞ്ഞാൽ സേതുരാമയ്യർ കേസന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ മാത്രം ജയിക്കുന്ന കേസാണിത്! പക്ഷേ കേരളാപോലീസിൽ സമർത്ഥരായ കുറ്റാന്വേഷകരുണ്ട്. അവർ ഈ കടമ്പകൾ താണ്ടും എന്ന് പ്രതീക്ഷിക്കാം. അത്യന്തം ദാരുണമായ ഈ കൊലപാതകത്തിന്റെ ഉത്തരവാദികൾ രക്ഷപെട്ടു കൂടാ''.












Click it and Unblock the Notifications