കോട്ടയം മെഡിക്കൽ കോളേജിൽ 30 ഡോക്ടർമാർക്ക് കൊവിഡ്; കർശന നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം; കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ്. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏകദേശം 30 ശതമാനത്തിലധികം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

അടിയന്തിര ശസ്ത്രക്രിയകൾക്ക് മാത്രമാണ് അനുമതി ഉള്ളത്. വാർഡികളിൽ സന്ദർശകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകളും നിർത്തിവെച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ കൊവിഡ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 362981 പേർ കോവിഡ് ബാധിതരായി. 348204 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28843 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
അതേസമയം സംസ്ഥാനത്തും കൊവിഡ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായി പ്രതിദിന രോഗനിരക്ക് 46000 കവിഞ്ഞു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് രോഗം.
Recommended Video
തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കാൻ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തിരുമാനമായി. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് യോഗത്തിൽ തീരുമാനം കൈക്കൊണ്ടത്. പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണു വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഇന്ന് 63 പേർക്ക് കൂടി പുതുതായി ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഒമൈക്രോൺ കേസുകൾ 700 കവിഞ്ഞു.












Click it and Unblock the Notifications