കൊവിഡ് വര്‍ധന; കോട്ടയം ജില്ലാ സമ്മേളനത്തിലെ പൊതുസമ്മേളനം ഒഴിവാക്കി സി പി ഐ എം
കോട്ടയം: കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്താനിരുന്ന പൊതുസമ്മേളനം ഒഴിവാക്കി. ശനിയാഴ്ച നടത്താനിരുന്ന പൊതുസമ്മേളനമാണ് ഒഴിവാക്കിയതെന്ന് സ്വാഗത സംഘം അറിയിച്ചു. അതേസമയം പ്രതിനിധി സമ്മേളനം ശനിയാഴ്ചയും തുടരും.
കൊവിഡ് വര്‍ധിക്കുമ്പോള്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന ഒന്നാം കക്ഷിയായ സി പി ഐ എം സമ്മേളനങ്ങള്‍ക്ക് വലിയ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിരയും വിവാദമായി. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ പൊതുസമ്മേളനം ഒഴിവാക്കുന്നത്.
അതേസമയം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പൊതുചര്‍ച്ച പൂര്‍ത്തിയായി. ജില്ലാ സെക്രട്ടറി എ വി റസല്‍ മറുപടി പറഞ്ഞു. കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ജില്ലാ സമ്മേളനം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വനാണ് പതാക ഉയര്‍ത്തിയത്. പ്രൊഫ. എം ടി ജോസഫ്, കെ രാജേഷ്, കെ വി ബിന്ദു, സജേഷ് ശശി, കെ എസ് രാജു എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, എളമരം കരിം എം പി, തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ്, എം എം മണി, പി രാജീവ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിനുശേഷം 40 മാസം വി എന്‍ വാസവനും പിന്നീട് എ വി റസലുമായിരുന്നു ജില്ലാ സെക്രട്ടറിമാര്‍. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണം ഗുണമായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തല്‍. അതേസമയം രാഷ്ട്രീയ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ തീരുമാനം..വാരാന്ത്യ നിയന്ത്രണം ഇല്ല
Recommended Video
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ പരാജയത്തിനുശേഷം പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേടിയ വിജയം സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടുന്നതില്‍ നിര്‍ണായകമായെന്നാണ് സി പി ഐ എമ്മിന്റെ വിലയിരുത്തല്‍.