കൊവിഡ് രോഗിയായ കുട്ടിയെ പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തിച്ച് ഡിവൈഎഫ്ഐ, നന്മ നിറഞ്ഞ മാതൃക
കോട്ടയം: കൊവിഡ് രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തുടരുകയാണ്. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.അതിനിടെ കോട്ടയത്ത് കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ യാത്രാ സൗകര്യം ഒരുക്കി കയ്യടി നേടിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.
കൊവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവ് ആയിരുന്നു ഇതുവരെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹവം പോസിറ്റീവ് ആയതോടെ മറ്റാരും കുട്ടിയെ സ്‌കൂളിലെത്തിക്കാന്‍ തയ്യാറായില്ല. ഇതോടെ പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് രംഗത്ത് വന്നു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തുനിന്നും കോവിഡ് +ve ആയ വിദ്യാർത്ഥിയെ SSLC പരീക്ഷ എഴുതാൻ കൊണ്ടുപോയ DYFI സഖാക്കളുടെ സന്നദ്ധ സേവനമാണ് ഇന്നത്തെ ശ്രദ്ധേയ വാർത്തകളിലൊന്ന്. ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.
അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും. എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ DYFI സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു. കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു. പാലമറ്റത്തെ ഈ "സ്നേഹയാത്ര" നന്മ നിറഞ്ഞ മാതൃകയാണ്''.