കാപ്പനെച്ചൊല്ലി കോൺഗ്രസിൽ തർക്കം: പാർട്ടിയിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളി, കടുംപിടുത്തം വേണ്ടെന്ന് ചെന്നിത്തല
കോട്ടയം: പാലാ സീറ്റ് സംബന്ധിച്ച തർക്കത്തിനിടെ എൽഡിഎഫ വിട്ട മാണി സി കാപ്പനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ തർക്കം. യുഡിഎഫിൽ ചേർന്നെങ്കിലും മാണി സി കാപ്പനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും ഘടകകക്ഷിയായി സ്വീകരിച്ചാൽ കൂടുതൽ സീറ്റുകള്‍ നൽകേണ്ടതായി വരുമെന്നും അല്ലാത്ത പക്ഷം കോൺഗ്രസിന്റെ ഗ്രാഫിൽ നേട്ടമുണ്ടാകുമെന്നുമുള്ള വാദമുഖങ്ങളാണ് ഉയർന്നുവരുന്നത്.

കോൺഗ്രസിൽ ചേരട്ടെ
യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പൻ കോൺഗ്രസിൽ ചേരട്ടെ എന്ന നിലപാടാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇടതുമുന്നണി വിട്ട് വലതുമുന്നണിയിലേക്ക് എത്തിയ മാണി സി കാപ്പന് കൂടുതൽ പരിഗണന നൽകി എൽഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്.

അഭിപ്രായ ഭിന്നത
കെപിസിസി വിളിച്ചുചേർത്ത തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മാണി സി കാപ്പനെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളുയർന്ന് വരുന്നത്. എൽഡിഎഫുമായി മാണി സി കാപ്പൻ ഇടഞ്ഞുനിൽക്കുന്നതിനിടെ കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കട്ടെയെന്ന നിർദേശം നേരത്തെ മുന്നോട്ടുവെച്ചിരുന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഇതേ നിലപാട് തന്നെയാണ് ഇദ്ദേഹത്തിന് ഇപ്പോഴുമുള്ളതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

കോൺഗ്രസിന് ഗുണം ചെയ്യും
മാണി സി കാപ്പൻ കോൺഗ്രസിൽ ചേർന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കോട്ടയം ജില്ലയിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് മുല്ലപ്പള്ളി ഉന്നയിക്കുന്ന വാദം. വർഷങ്ങള്‍ക്ക് ശേഷം പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്ന സാഹചര്യം വരുമെന്നും ഇത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മാണി സി കാപ്പനും അദ്ദേഹത്തിനൊപ്പമുള്ളവരും ഘടകക്ഷിയായാണ് വലതുമുന്നണിയിലേക്ക് വരുന്നതെങ്കിൽ കുടുതൽ സീറ്റുകളും നൽകേണ്ടതായി വരും. ഇത് കോൺഗ്രസിന് ക്ഷീണമാകുമെന്നും മുല്ലപ്പള്ളി വാദിക്കുന്നു.

നിർബന്ധം വേണ്ടെന്ന്
മാണി സി കാപ്പൻ കോൺഗ്രസിൽ ചേരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ നിന്ന് കൂടുതൽ പേരെ യുഡിഎഫിലേക്ക് എത്തിക്കുന്നത് മുന്നണിക്ക് ഗുണകരമാകുമെന്നും എൽഡിഎഫിനെ ക്ഷീണിപ്പിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫിനുള്ളിൽ ചർച്ച ചെയ്താണ് മാണി സി കാപ്പന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുന്നോട്ടുവെച്ച നിർദേശം. ഇതോടെ ഈ വിഷയം ചർച്ച ചെയ്യുന്നത് മാറ്റിവെക്കുകയായിരുന്നു.

ആവശ്യം അംഗീകരിച്ചില്ല
നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകള്‍ വേണമെന്ന പിജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് സമതിയിൽ എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ എട്ട് സീറ്റ് നൽകാമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന മൂവാറ്റുപുഴയും മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയും വേണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിനായി കോട്ടയം ജില്ലയിലെ ചില സീറ്റുകള്‍ വിട്ടുനൽകാവും ജോസഫ് വിഭാഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications