കൊല്ലപ്പെട്ട ഷീബയെ ഒടുവിൽ കണ്ടത് എട്ട് മണിയോടെ: കുറ്റകൃത്യം നടന്നത് എട്ടിനും പത്തിനും ഇടയിലെന്ന്
കോട്ടയം: തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ വിവരം പുറംലോകം അറിയുന്നത്. ഷീബയെയും ഭർത്താവ് സാലിയെയും തലയ്ക്കടിച്ച് ആക്രമിച്ച അക്രമികൾ വീട്ടിലെ അലമാരയിലും തിരച്ചിൽ നടത്തിയതിന്റെ തെളിവുകളുണ്ട്. കവർച്ചാ ശ്രമത്തിനിടെയാണ് ഗൃഹനാഥനെയും വീട്ടമ്മയെയും ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ക്രൂരമായി അക്രമികൾ ആക്രമിച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം ഗ്യാസ് തുറന്നിട്ട ശേഷമാണ് അക്രമികൾ ഇവിടെ വിട്ട് പോയിട്ടുള്ളത്. ഇതിന് പുറമേ നാട്ടുകാരും പോലീസും സംഭവ സ്ഥലത്തെത്തുമ്പോൾ വീടിനുൾവശം മുഴുവനും ഗ്യാസ് നിറഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുറ്റവാളികൾ തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചിരുന്നുവെന്ന സൂചനകളാണ് ഇത് നൽകുന്നത്.

രാവിലെ എട്ട് മണിയോടെ
താഴത്തങ്ങാടിയിൽ തിങ്കളാഴ്ച കൊലചെയ്യപ്പെട്ട വീട്ടമ്മയെ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അവസാനം കണ്ടതെന്നാണ് സമീപവാസികൾ നൽകുന്ന വിവരം. മീൻവണ്ടി വന്നപ്പോൾ വീടിന് പുറത്തേക്കിറങ്ങി വന്ന ഷീബ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിയെന്നും ഇവർ പറയുന്നു. ലോക്ക്ഡൌൺ കാലമായതിനാൽ ആരും വീടിന് പുറത്തേക്ക് ഇറങ്ങാത്തതിനാൽ തന്നെ വീട്ടിൽ ആളില്ലാത്തതായി സമീപവാസികൾക്ക് തോന്നിയിരുന്നുമില്ല.

വിവരമറിഞ്ഞത് വൈകിട്ട്
വൈകിട്ട് നാലരയോടെ ഷീബയുടെ സഹോദരന്റെ വാടകയ്ക്ക് നൽകാൻ വെച്ചിരിക്കുന്ന വീട് നോക്കാനെത്തിയവരാണ് വീട്ടിൽ നിന്ന് പാചക വാതകത്തിന്റെ ഗന്ധമുള്ളതായി സമീപവാസികളെ അറിയിച്ചത്. ഇതോടെയാണ് അക്രമം നടന്ന വിവരം പോലീസും നാട്ടുകാരും അറിയുന്നത്. ഇവരുടെ വീട്ടിലെ കാർ രാവിലെ പത്ത് മണിയോടെ പുറത്തേക്ക് പോയതുകൊണ്ട് തന്നെ ഈ സമയത്തിനിടയിലാണ് കുറ്റകൃത്യം നടന്നതെന്നാണ് കരുതുന്നത്. ഇതിനിടയിലുള്ള സമയത്ത് ഈ വീട്ടിൽ നിന്ന് ശബ്ദമൊന്നും കേട്ടിട്ടില്ലെന്നാണ് സമീപവാസികളും പറയുന്നത്.

11 വർഷമായി താമസം
നേരത്തെ ഷീബയുടെ കുടുംബവീടായ കോടിമതയിൽ താമസിച്ചിരുന്ന കുടുംബം 11 വർഷമായി പാറപ്പാടത്ത് സഹോദരൻ ഇവിടെ സ്ഥലം വാങ്ങിയതോടെയാണ് ഈ കുടുംബവും അതിനോട് ചേർന്ന് തന്നെ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കാൻ ആരംഭിച്ചത്. മകളും മരുമകനും വിദേശത്തായതിനായിൽ രണ്ട് നിലയുള്ള ഈ വീട്ടിൽ ഇവർ മാത്രമാണ് താമസിച്ചുവന്നിരുന്നത്. രക്ഷിതാക്കളെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് മകൾ അയൽക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.

വീട്ടമ്മയുടെ ഫോൺ കണ്ടെടുത്തു
വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. കൊല്ലപ്പെട്ട ഷീബയുടെ ഫോൺ വീടിന്റെ സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സാലിയുടെ ഫോണിനെക്കുറിച്ച് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ക്വട്ടേഷൻ സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.

എത്തിയത് ആയുധമില്ലാതെയോ
താഴത്തങ്ങാടി- ഇല്ലിക്കൽ റോഡിൽ നിന്ന് 100 മീറ്റർ ദൂരം മാത്രമാണ് സാലിയുടെ വീട്ടിലേക്കുള്ളത്. മുൻവാതിലിനടുത്ത് ഷീബയുടെ മൃതദേഹം കിടന്നിരുന്നതിനാൽ ഷീബയായിരിക്കണം വാതിൽ തുറന്ന് നൽകിയതെന്നാണ് സംശയിക്കുന്നത്. വാതിൽ തുറന്ന ഉടൻ തന്നെ ഇവർ ആക്രമിക്കപ്പെട്ടുവെന്നും രണ്ടാമതായി സാലി ആക്രമിക്കപ്പെട്ടുവെന്നുമാണ് കരുതുന്നത്. ആയുധമില്ലാതെയാണ് പ്രതി എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. വീട്ടിലെ ടീപോയ് കൊണ്ടാണ് അടിച്ചതെന്നാണ് കരുതുന്നത്. വീടിനുള്ളിലെ കസേരയും ടീപോയും തകർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇരുവരുടെയും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കിടന്നിരുന്നത്. അലമാര തുറക്കുകയും സാധനങ്ങൾ വലിച്ച് പുറത്തിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെയാണ് ഇതേ വീട്ടിലെ കാറിൽ തന്നെയാണ് അക്രമി രക്ഷപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടെങ്കിലും അക്രമികളെക്കുറിച്ചോ കാണാതായ വാഹനത്തെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.

കാറിന്റെ ദൃശ്യങ്ങൾ
കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട മെറൂൺ നിറത്തിലുള്ള വാഗ്നർ കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്. ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്. ഇതോടെ സമീപത്തെ വീടുകളിൽ നിന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നതായി പുറത്തറിയുന്നത്. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ തന്നെ ആക്രമണം നടന്നതായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം
നേരത്തെ നാഗമ്പടം ബസ് സ്റ്റാൻഡിൽ കട നടത്തിവരികയായിരുന്ന സാലിക്കിന് തലയിലേക്കുള്ള ഞരമ്പിന് തകരാർ അനുഭവപ്പെട്ടതോടെ ചികിത്സ നടത്തിവരുകയായിരുന്നു. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേനായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഒരു കണ്ണിന് പൂർണ്ണമായി കാഴ്ച നഷ്ടമായതിനൊപ്പം രണ്ടാമത്തെ കണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് സാലിക്ക് വീടിന് പുറത്തേക്ക് പോകാതായത്.

ദമ്പതികൾ മാത്രം
സാലിക്ക് പുറത്തിറങ്ങാതായതോടെ ചായക്കടയുടെ ഉത്തരവാദിത്തം ഭാര്യ ഷീബ ഏറ്റെടുത്തു. പിന്നീട് ജീവനക്കാരെ നിയോഗിച്ചാണ് കടനടത്തിവന്നിരുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ കടകൾ പൂർണ്ണായി അടച്ചിട്ടതതോരെ ഇരുവരും വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. മകൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇക്കാര്യം കൃത്യമായി അറിയാവുന്ന വരാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
Recommended Video

ശ്രമം അന്വേഷണം വഴിതെറ്റിക്കാനോ
ഇരുവരുടെയും ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയിരുന്നുവെങ്കിലും ഷോക്കേൽപ്പിച്ചതിന്റെ തെളിവുകൾ ശരീരത്തിലില്ല. സംഭവം കവർച്ചാ ശ്രമം ആണെന്ന് വരുത്തിത്തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമമെന്നാണ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കാർ പോയതിന്റെ എതിർ ദിശയിലേക്കാണ് സ്ഥലത്തെത്തിയ പോലീസ് നായ പോയത്. ഇതിന് പുറമേ ഇരുവർക്കും പലരുമാരും സാമ്പത്തിക ബന്ധം ഉണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications