ബിലാല്‍ സൈക്കോ അല്ല; കുതന്ത്രശാലിയായ കാമുകന്‍, അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം, പക്ഷേ...
കോട്ടയം: താഴത്തങ്ങാടി ഷീബ കൊലക്കേസില്‍ അറസ്റ്റിലായ ബിലാല്‍ തികഞ്ഞ തന്ത്രശാലിയെന്ന് പോലീസ്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകവും അതിന് ശേഷമുള്ള രക്ഷപ്പെടലും നടത്തിയത് എന്ന് പോലീസ് വിലയിരുത്തുന്നു.
പോലീസ് അന്വേഷണം വഴിതിരിച്ചുവിടാനും പ്രതി പദ്ധതി തയ്യാറാക്കി. എന്നാല്‍ പാളിപ്പോയത് ചിലയിടങ്ങളില്‍ മാത്രം. അതാണ് പോലീസിന് തുമ്പായത്. ഏതൊരു കേസിലും കുറ്റവാളികള്‍ക്ക് ഇത്തരം പാളിച്ചകള്‍ സംഭവിക്കുമെന്നും പോലീസ് പറയുന്നു. ബിലാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ....
ആദ്യ നീക്കങ്ങള്‍
വീട്ടുകാരോട് ദേഷ്യപ്പെട്ടാണ് പ്രതി സംഭവം നടന്ന തലേന്ന് രാത്രി പുറത്തുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പിന്നീട് ഷീബയുടെ വീടിന് അടുത്തു വന്നു. വീണ്ടും തിരിച്ചുപോയി രാവിലെ എത്തുകയായിരുന്നു. ഈ വേളയില്‍ പരിചയക്കാരന്‍ എന്ന നിലയിലാണ് ബിലാലിന് ഷീബ വാതില്‍ തുറന്നുകൊടുത്തതും അകത്തിരുത്തിയതും.
രക്ഷപ്പെടാന്‍ ശ്രമം
അകത്തിരുന്ന് സംസാരിച്ചിരിക്കവെയാണ് പ്രതിയുടെ ഭാവം മാറിയത്. ഭര്‍ത്താവ് സാലിയെ മര്‍ദ്ദിച്ച് അവശനാക്കുകയും ഷീബയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്ത പ്രതി രക്ഷപ്പെടാനുള്ള എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. ഷീബയെ കെട്ടിമുറുക്കാന്‍ പ്രതി ഇരുമ്പ് കമ്പിയാണ് ഉപയോഗിച്ചത്.
എല്ലാ ആയുധങ്ങളും കൊണ്ടുപോയി
ഇരുമ്പ് കമ്പി മുറിക്കാന്‍ പ്രതി വീട്ടിലെ കത്തികളും കത്രികയുമാണ് ഉപയോഗിച്ചത്. ഇവയെല്ലാം പ്രതി രക്ഷപ്പെടുന്ന വേളയില്‍ കൊണ്ടുപോയി. നേരത്തെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നില്ലെന്ന് പറയാമെങ്കിലും രക്ഷപ്പെടാന്‍ കൃത്യമായ ആസൂത്രണം പ്രതി നടത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ന്നുള്ള നീക്കങ്ങള്‍.
വിരലടയാളം പതിഞ്ഞിട്ടുണ്ട്
കത്തികളിലും കത്രികയിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്ന് ബോധ്യമുണ്ടായിരുന്നു. ഇവ പോലീസിന് ലഭിച്ചാല്‍ വേഗത്തില്‍ പിടിക്കപ്പെടുമായിരുന്നു. ഇതെല്ലാം കൃത്യമായി അറിയുന്നത് കൊണ്ടാണ് രക്ഷപ്പെടുന്ന വേളയില്‍ ബിലാല്‍ ഇവ കൊണ്ടുപോയത്.
ടവര്‍ ലൊക്കേഷനില്‍
ഷീബയുടെ മൊബൈല്‍ ഫോണ്‍ പ്രതി എന്തിന് എടുത്തു എന്ന കാര്യവും പോലീസ് പരിശോധിച്ചു. ടവര്‍ ലൊക്കേഷനില്‍ തെറ്റിദ്ധാരണ പരത്തുകയായിരിക്കണം ലക്ഷ്യമെന്ന് പോലീസ് കരുതുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചിരുന്നു.
ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍
ഗ്യാസ് സിലിണ്ടര്‍ തുറക്കുന്നതിന് മുമ്പ് പ്രതി ലൈറ്റുകളെല്ലാം അണച്ചു. ഇനി വരുന്ന വ്യക്തി ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ വന്‍ പൊട്ടിത്തെറി സംഭവിക്കും. ഇതോടെ കൊലപാതക കേസ് മൊത്തം വഴിതിരിച്ചുവിടാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കാത്തത് പ്രതിക്ക് വിനയായി.
കാറിലും ബസ്സിലും യാത്ര
വീട്ടിലെ കാര്‍ എടുത്താണ് പ്രതി രക്ഷപ്പെട്ടത്. ഇതാണ് പ്രതിക്ക് വിനയായത്. പക്ഷേ കാര്‍ ഇയാള്‍ ആലപ്പുഴയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ മാറി മാറി കയറി പ്രതി എറണാകുളത്ത് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് ആലപ്പുഴയിലേക്ക് പോകുമെന്നും പ്രതി കരുതിക്കാണും.
ബിലാലിലേക്ക് എത്തിയത്
സിസിടിവി ദൃശ്യത്തില്‍ സംശയകരമായി കണ്ട കാര്‍ പോയവഴികള്‍ പോലീസ് വിശദമായ പരിശോധിച്ചു. മാത്രമല്ല, പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം ലഭിച്ചു. സമാനമായ വ്യക്തി പരിസരങ്ങളിലുണ്ടോ എന്ന് അന്വേഷിച്ചു. തുടര്‍ന്നാണ് വേഗത്തില്‍ ബിലാലിലേക്ക് പോലീസ് എത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം.
മൊബൈല്‍ നമ്പര്‍ ലഭിച്ചു
ബിലാലിനെ കണ്ടെത്താന്‍ അപ്പോഴും സാധിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് വഴക്കിട്ടു പോയാല്‍ പ്രതി ഏതെങ്കിലും ഹോട്ടലില്‍ ജോലിക്ക് കയറുകയാണ് പതിവ് എന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് വീട്ടുകാരുടെ നമ്പറിലേക്ക് വരുന്ന കോളുകള്‍ പരിശോധിച്ചത്. ഇതോടെ പ്രതിയുടെ നമ്പര്‍ ലഭിച്ചു. ഈ നമ്പറില്‍ നിന്ന് എറണാകുളത്തേക്കും തുടര്‍ച്ചയായി വിളിച്ചതായി കണ്ടെത്തി.
ഹോട്ടലില്‍ പോലീസ്
എറണാകുളത്തെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഹോട്ടല്‍ മുതലാളിയുടേതാണെന്ന സൂചന ലഭിച്ചത്. ഉടനെ പോലീസ് എറണാകുളത്തെത്തി. ഇടപ്പള്ളിയലെ ഹോട്ടലില്‍ പോലീസ് എത്തിയതോടെ ഇനി രക്ഷയില്ലെന്ന് ബിലാലിന് ബോധ്യമായി. മൊബൈല്‍ വഴിയുള്ള ചൂതാട്ടത്തിന് പണം കണ്ടെത്താനുള്ള നീക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചു.
അസം സ്വദേശിനി
സമൂഹ മാധ്യമം വഴി കണ്ടെത്തിയ ഒരു യുവതിയുമായി ബിലാലിന് പ്രേമം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ടത്രെ. അസം സ്വദേശിനിയുമായിട്ടായിരുന്നു പ്രണയം. ഈ യുവതിയെ കാണുന്നതിന് വേണ്ടിയാണ് പണം കണ്ടെത്താന്‍ നീക്കം നടത്തിയത്. കൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും പണം വേണ്ടിയിരുന്നു. ഇതെല്ലാമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൊഴി ലഭിച്ചു.
തൊണ്ടികള്‍ കണ്ടെത്തി
കേസിലെ പ്രധാന തുമ്പായ മൊബൈല്‍ ഫോണുകള്‍, കത്തികള്‍, കത്രിക, താക്കോല്‍കൂട്ടങ്ങള്‍ എന്നിവ അന്വേഷണ സംഘം കണ്ടെത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തണ്ണീര്‍മുക്കം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇവയെല്ലാം പ്രതി പ്ലാസ്റ്റിക് കവറിലാക്കിയാണ് കായലില്‍ എറിഞ്ഞത്.