ഏറ്റുമാനൂരെ 7624 വോട്ടുകൾക്ക് എഴുപതിനായിരത്തിലേറെ വോട്ടുകളുടെ വില, നന്ദി പറഞ്ഞ് ലതിക സുഭാഷ്
ഏറ്റുമാനൂര്‍: സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച ലതിക സുഭാഷിന് മണ്ഡലത്തില്‍ കാര്യമായ ചലമുണ്ടാക്കാനായിരുന്നില്ല. 7624 വോട്ട് മാത്രമാണ് ലതിക സുഭാഷിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ലതിക സുഭാഷ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''കൊടിയടയാളമോ പാർട്ടിയുടെ പിൻതുണയോ മുന്നണിയുടെ പിൻബലമോ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോ ഇല്ലാതെയാണ് ഞാൻ നിങ്ങളെ സമീപിച്ചത്. ഇന്നലെ വരെ കൂടെ നടന്നവരെ നട്ടാൽ മുളക്കാത്ത നുണപ്രചരണം നടത്താൻ പ്രേരിപ്പിച്ചവരെ അവഗണിച്ചും കൂടെ നിന്ന വിരലിലെണ്ണാവുന്ന സഹപ്രവർത്തകർ, കക്ഷി രാഷ്ട്രീയ ചിന്തകൾക്കും മറ്റ് വിഭാഗീയതകൾക്കും അതീതമായി എന്നോടൊപ്പം പ്രവർത്തിച്ച സുമനസ്സുകൾ, ഓട്ടോ റിക്ഷക്കാരുൾപ്പെടെയുള്ള തൊഴിലാളികൾ, എന്നെ ഗാഡമായി സ്നേഹിക്കുന്ന ഒരു പിടി ആളുകൾ, ഒരു പാട് പേരുടെ പ്രാർത്ഥനകൾ എല്ലാം കൂടി നേടിത്തന്ന ഏറ്റുമാനൂരെ 7624 വോട്ടുകൾക്ക് ഞാൻ എഴുപതിനായിരത്തിലേറെ വോട്ടുകളുടെ വില കല്പിക്കുന്നു.
കൺവെൻഷനുകളോ കുടുംബയോഗങ്ങളോ സ്ക്വാഡു വർക്കുകളോ ഇല്ലാതെ ബ്ലോക്ക് - മണ്ഡലം - ബൂത്തു കമ്മിറ്റികളില്ലാതെ സൈബർ പോരാളികളുടെ നീചമായ തെറിയഭിഷേകത്തെ ചെറുക്കാൻ പോരാളികളില്ലാതെ ദൈവ കൃപ കൊണ്ടു ലഭിച്ചതാണ് ഈ വോട്ടുകൾ. തന്റെ കടിഞ്ഞൂൽ പുത്രിയ്ക്ക് പ്രിയദർശിനി എന്നു പേരിട്ട അച്ഛന്റെ മകളാണു ഞാൻ. എന്റെ പ്രിയച്ചേച്ചി ഇപ്പോഴും പനച്ചിക്കാട് പഞ്ചായത്തംഗമാണ്. അവരുടെ സിരകളിലും കോൺഗ്രസ്സിന്റെ രക്തമാണുള്ളത്. പതിനാറാമത്തെ വയസ്സുമുതൽ പോരാടിയത് ആ പ്രസ്ഥാനത്തിനു വേണ്ടിയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം നാട്ടിലും രണ്ട് പതിറ്റാണ്ടിലേറെയായി കേരളം മുഴുവനും ഓടി നടന്നത് പ്രസ്ഥാനത്തിനു വേണ്ടിയാണ്.
പഞ്ചായത്തു മുതൽ പാർലമെന്റു വരെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണ്ണയ ഘട്ടങ്ങളിൽ പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതൃത്വം സ്ത്രീകളെ പാടേ അവഗണിക്കുന്നത് കണ്ടു മടുത്ത ഒരു പ്രവർത്തകയായിരുന്നു ഞാൻ . മഹിളാ കോൺസ്സിനോടു കാട്ടിയ അനീതിയ്ക്കെതിരെ യാണ് പോരാട്ടം നടത്തിയത്. പാർട്ടിയോഫീസിനകത്തോ പുറത്തോ പാർട്ടിയ്ക്കോ പ്രവർത്തകർക്കോ അപമാനമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അന്നുവരെ ചെയ്തിട്ടില്ല. പൊതുപ്രവർത്തക എന്ന നിലയിൽ ഇനിയും സംശുദ്ധമായ വഴിയിലൂടെയേ സഞ്ചരിക്കൂ.
എന്നാൽ മുൻകൂട്ടി തീരുമാനിച്ച് , ശ്രീ.എ.കെ. ആന്റണിയോട് മാർച്ച് എട്ടാം തിയതിയും മാർച്ച് പത്തിന് ശ്രീ. മുല്ലപ്പള്ളിയോടും പറഞ്ഞ ശേഷമാണ് സ്ത്രീനീതി ലഭിക്കാത്തതിന് കെ.പി.സി.സി ഓഫീസിനു പുറത്ത് തല മുണ്ഡനം ചെയ്തത്. ലതികാ സുഭാഷ് എന്ന വ്യക്തിയ്ക്കു വേണ്ടിയായിരുന്നില്ല. ഏതു രംഗത്തെയും ഓരോ വനിതയ്ക്കും വേണ്ടിയാണ്. എഴുതി കാടുകയറുന്നില്ല. ഏറ്റുമാനൂരെ പ്രിയപ്പെട്ടവർക്ക് നന്ദി. കോവിഡ് ബാധിച്ചതിനാൽ ആറേഴു ദിവസത്തെ വിശ്രമം കൂടി വേണം. അത് കഴിഞ്ഞാൽ ഞാനുണ്ടാവും പഴയതുപോലെ'' .