പിഎഫിൽ അപാകത, പരിഹാരത്തിന് ‘പ്രതിഫലം’: ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോട്ടയം: പ്രൊവിഡന്‍റ് ഫണ്ടിലെ അപാകതകൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥനെ സമീപിച്ച അധ്യാപികയോട്'പ്രതിഫലം' ചോദിച്ച് ഉദ്യോഗസ്ഥൻ. അധ്യാപികയുടെ ശമ്പളത്തിൽ പിഎഫ് വിഹിതം അടച്ചത് 2018 മുതൽ ക്രെഡിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരുന്നില്ല. പിഎഫിൽ നിന്ന് വായ്‌പയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പ്രശ്‌നം പരിഹരിക്കാനായി ഉദ്യോഗസ്ഥനെ സമീപിച്ച അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച് പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്.
ഗവ. എയ്‌ഡഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്രൊവിഡന്‍റ് ഫണ്ട് (ഗെയ്ൻ പിഎഫ്) സംസ്ഥാന നോഡൽ ഓഫിസറും കാസർകോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടുമായ കണ്ണൂർ വിസ്മയ വീട്ടിൽ സി.ആർ.വിനോയ് ചന്ദ്രനെ(43)യാണ് നഗരത്തിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.

പിഎഫിലെ അപാകത ശ്രദ്ധയിൽപെട്ട അധ്യാപിക ആദ്യം ജില്ലാ തലത്തിൽ പരിഹാരം തേടി. അവിടെ നിന്ന് അധ്യാപികയോട് സംസ്ഥാന നോഡൽ ഓഫിസറെ സമീപിക്കാൻ നിർദേശിച്ചു. പരാതി പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തയാറാകാതിരുന്ന വിനോയ് വാട്‌സ്‌ആപ്പിൽ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അധ്യാപിക പറയുന്നു. ഫോണിലൂടെയും മെസേജുകളിലൂടെയും സദ്യമല്ലാത്ത രീതിയിലാണ് ഉദ്യോഗസ്ഥൻ സംസാരിച്ചതെന്നും അധ്യാപിക പരാതിപ്പെടുന്നുണ്ട്.
പിഎഫ് പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകണമെങ്കിൽ നേരിൽ കാണണമെന്ന് ഉദ്യോഗസ്ഥൻ അധ്യാപികയോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അധ്യാപിക കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് പരാതി നൽകിയത്. അധ്യാപികയെ കാണാനായി ഉദ്യോഗസ്ഥൻ ബുധനാഴ്‌ച കോട്ടയത്തെത്തിയതായും വിജിലൻസ് കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ 11ന് റെയിൽവേ സ്റ്റേഷനിൽ എത്താൻ അധ്യാപികയോട് ആവശ്യപ്പെട്ടു. ഇട്ടിരിക്കുന്ന ഷർട്ട് മുഷിഞ്ഞതിനാൽ ഒരു ഷർട്ട് വാങ്ങാൻ ആവശ്യപ്പെട്ട കാര്യം അധ്യാപിക വിജിലൻസിനെ അറിയിച്ചു. വിജിലൻസ് സംഘം നൽകിയ ഷർട്ടുമായാണ് അധ്യാപിക റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
സാധാരണ കേസുകളിൽ വിജിലൻസ് റെയ്‌ഡിൽ ഫിനോഫ്‌തലിൻ പുരട്ടിയ നോട്ടുകെട്ടുകളാണ് പിടിച്ചെടുക്കുക. ഈ രീതിയിൽ നിന്നും മാറിയാണ് ഈ കേസിൽ വിജിലൻസ് ഫിനോഫ്‌തലിൻ പുരട്ടിയ ഷർട്ട് ഉപയോഗിച്ചത്. തുടർന്ന് അധ്യാപികയെയും കൂട്ടി ഹോട്ടലിൽ എത്തിയ വിനോയിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും. പണം, പാരിതോഷികം എന്നിവക്ക് പുറമെ പണം കൊണ്ടു നിർവചിക്കാൻ സാധിക്കാത്ത ആവശ്യങ്ങളും വിജിലൻസ് അന്വേഷണപരിധിയിൽ വരുമെന്ന് അധികൃതർ പറഞ്ഞു.












Click it and Unblock the Notifications