ഗീതമ്മയുടെ കാത്തിരിപ്പ് വെറുതെയായില്ല; 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്‍ തിരിച്ചെത്തി, സന്തോഷ കണ്ണീര്‍
കോട്ടയം: കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിത യാത്ര മുന്നോട്ടു പോകുമ്പോഴും കോട്ടയം സ്വദേശിയായ ഗീതമ്മയ്ക്ക് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ, രണ്ടാം വയസില്‍ കൈവിട്ടുപോയ പൊന്നോമനയായ മകനെ ഒരു നോക്ക് കാണണം. 26 വര്‍ഷങ്ങളോളമായി ഗീതമ്മ ആ കാത്തിരിപ്പിലാണ്. എന്നാല്‍ ചില കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരു ഞായറാഴ്ച മതി.
26 വര്‍ഷത്തെ ഗീതമ്മയുടെ കാത്തിരിപ്പ് കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. ഗീതമ്മയുടെ ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗുജറാത്തില്‍ നിന്നും ആ മകന്‍ അമ്മയെ തേടിയെത്തി. കറുകച്ചാലിലെ ഓട്ടോഡ്രവറായ കറ്റുവെട്ടി ചെറുപ്പുതുപ്പള്ളിയില്‍ ഗീതമ്മയെ തേടി മകന്‍ എത്തിയത് ഗുജറാത്തില്‍ നിന്നാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണാന്‍ മകന്‍ എത്തിയ വിവരം വാര്‍ഡംഗം ശ്രീജ മനുവാണ് വിളിച്ച് അറിയിച്ചത്. ഇത് കേട്ടപ്പോള്‍ ആദ്യം ഗീതമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇത് കേട്ട് സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത ഗീതമ്മ പകച്ചുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട മകനെ ഗീതമ്മ ചേര്‍ത്തുനിര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു.
സന്തോഷത്തോടെ കെട്ടിപ്പിടിച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകളില്‍ നിന്ന് സന്തോഷ കണ്ണുനീര്‍ പൊഴിഞ്ഞു. ചെറുപ്പത്തില്‍ അമ്മയെ കണ്ട ഓര്‍മ്മ പോലും ഗോവിന്ദിനില്ലായിരുന്നു. ഇവരുടെ സന്തോഷം കണ്ട് അടുത്തുനിന്നവര്‍ പോലും കണ്ണീര്‍ പൊഴിച്ചു.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗീതമ്മ ഗുജറാത്തിലെ ഒരു ചെമ്മീന്‍ കമ്പനിയില്‍ ജോലിക്ക് പോയിരുന്നു. അവിടെ വച്ചാണ് ഇതേ കമ്പനിയിലെ ജോലിക്കാരനായ രമേഷിനെ പരിചയപ്പെടുന്നത്. 1993ല്‍ ഇവര്‍ തമ്മില്‍ വിവാഹിതരായി. ഗുജറാത്തില്‍ വച്ചാണ് ഗോവിന്ദ് ജനിച്ചത്. എന്നാല്‍ ഗീതമ്മ വീണ്ടും ഗര്‍ഭിണിയായതോടെ കറുകച്ചാലിലെ വീട്ടില്‍ എത്തി. അവിടെ നിന്ന് ഒരു ദിവസം അച്ഛന്‍ രമേഷ് ഗോവിന്ദിനെയും കൊണ്ട് നാടുവിടുകയായിരുന്നു. അന്ന് ഗോവിന്ദിന് രണ്ട് വയസ് മാത്രമാണ് പ്രായം.
മാസങ്ങളോളം ഒരു വിവരവും ഇല്ലായിരുന്നു. പലവട്ടം രമേഷിന്റെ മേല്‍വിലാസത്തില്‍ കത്തുകളെഴുതി. അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് രമേഷ് മറുപടി എഴുതിയത്. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോഴേയ്ക്കും രമേഷ് അവിടെനിന്നും പോയിരുന്നു. ഗീതമ്മയ്ക്ക് പെണ്‍കുട്ടി പിറന്നു. ഒറ്റയ്ക്കായ അവര്‍ മകളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു. കൂലിപ്പണി ചെയ്തു. ഗള്‍ഫില്‍ ജോലിയ്ക്കുപോയി. ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മകള്‍ ഗോപികയെ ഡിഗ്രിവരെ പഠിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പ് വിവാഹവും നടത്തി.
ഗുജറാത്തില്‍ എത്തിയ രമേഷ് മകന്‍ ഗോവിന്ദിനെ സഹോദരയെ എല്‍പ്പിച്ച ശേഷം വീണ്ടും വിവാഹിതനായി. ആ ബന്ധത്തില്‍ നാല് മക്കളുണ്ട്. ഗോവിന്ദ് പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കുന്നതിനിടെയിലും അമ്മയെ ഗോവിന്ദ് തേടുന്നുണ്ടായിരുന്നു. ഒരു ദിവസം ഗീതമ്മ രമേഷിന് എഴുതിയ ഒരു കത്ത് ഗോവിന്ദിന് ലഭിച്ചു.
ഈ അയച്ച കത്തിലെ മേല്‍വിലാസം തേടിയാണ് ഗോവിന്ദ് കേരളത്തില്‍ എത്തിയത്. അങ്ങനെയാണ് ഞായറാഴ്ച രാവിലെ കോട്ടയത്തെത്തിയത്. ഹിന്ദി മാത്രം അറിയാവുന്ന ഗോവിന്ദിന് സ്ഥലം കണ്ടുപിടിക്കാനായില്ല. ഹിന്ദി അറിയാവുന്ന ചിലര്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച്, ഗീതമ്മ മകനെ കാണാന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടിലേയ്ക്കുപോയി. ഇനി അമ്മയോടൊപ്പം കഴിയണമെന്നാണ് ഗോവിന്ദിന്റെ ആഗ്രഹം.
തലസ്ഥാനം കണ്ണൂരിലേക്ക് മാറ്റിയാലും തെറ്റില്ല; സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി
ഈ രാശിക്കാർക്ക് പണമുണ്ടാക്കാൻ പല വഴികൾ തുറക്കും, നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാം