Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് കരുനീക്കങ്ങൾ സജീവം: കോഴിക്കോട്ട് എംകെ രാഘവന് സ്വീകരണം

കോഴിക്കോട്: ജനകീയനും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഏത് രാഷ്ട്രീയക്കാരനും നിര്‍വചിക്കപ്പെടുന്നത് സവിശേഷമായ രസതന്ത്രത്തിലൂടെയാണെന്നും ആ രസതന്ത്രം കോഴിക്കോട് എം പി എം കെ രാഘവനില്‍ ചേരുംപടി ചേരുന്നുവെന്നും മുന്‍ അഡീ. ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബുപോള്‍. രാഷ്ട്രീയക്കാരന്റെ വ്യക്തിപരമായ സ്വഭാവ വിശേഷം അനുസരിച്ച് മാത്രം ഒരാളെ അളക്കാന്‍ സാധിക്കില്ല. നാടിന്റെ വികസനം, നിയമനിര്‍മ്മാണത്തിന് വേണ്ടിയുള്ള പോരാട്ടം,

ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് അവരുടെ ഇടയിലെ പെരുമാറല്‍ എന്നിവയെല്ലാം വിവിധ നേതാക്കളുടെ മുഖമുദ്രയാണ്. എന്നാല്‍ ഇതിനെല്ലാമുപരിയായ ഒരു ചേരുവയാണ് കോഴിക്കോടും അവരുടെ ജനപ്രതിനിധിയും തമ്മിലുള്ള രസതന്ത്രത്തില്‍ തെളിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം കെ രാഘവന്‍ എം പിക്ക് അളകാപുരി ഓഡിറ്റോറിയത്തില്‍ പൗരാവലി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബുപോള്‍.

mk-raghavan-1

2014 ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് സ്വകാര്യ ചാനലിനുവേണ്ടി കേരളത്തിലെ എം പിമാരെ വിലയിരുത്തി അവരില്‍ മികച്ച എം പിയെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ താനും അംഗമായിരുന്നു. ആദ്യ ടേമില്‍ തന്നെ മികച്ച എം പിയായി തിരഞ്ഞെടുക്കപ്പെട്ട രാഘവന്‍ അന്ന് മുതല്‍ തന്റെ 'നോട്ടപ്പുള്ളി'യാണെന്ന് ബാബുപോള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ അഴിഞ്ഞുപോയ മുണ്ട് നേരെയാക്കാന്‍ പോലും എഴുന്നേല്‍ക്കാത്ത ചില എം പിമാരുണ്ട്. അവര്‍ക്കിടയിലാണ് രാഘവനെപ്പോലുള്ളവര്‍ തെളിഞ്ഞുനില്‍ക്കുന്നത്. സുതാര്യതയില്ലാത്ത, സത്യം പറഞ്ഞാല്‍ തനിക്ക് എന്ത് നഷ്ടം ഉണ്ടാകുമെന്ന് ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരാണ് ഏറെയും. അവര്‍ക്കിടയില്‍ രാഘവന്‍ മനുഷ്യനന്മയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ബാബുപോള്‍ കൂട്ടിച്ചേര്‍ത്തു. എളിയവനെ ദൈവം ഉന്നതിയിലേക്ക് ഉയര്‍ത്തുമെന്നതിന്റെ തെളിവാണ് എം കെ രാഘവനെന്ന് തുടര്‍ന്ന് സംസാരിച്ച കോഴിക്കോട് വികാരി ജനറല്‍ ഫാ. തോമസ് പനക്കല്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജനങ്ങള്‍ക്ക് ലഭിച്ച സ്വീകരണമായി കാണുന്നുവെന്നും രാഷ്ട്രീയത്തിന് ഉപരിയായി ജനങ്ങളുടെയും ഭരണാധികാരികളുടെയും പിന്തുണ ലഭിച്ചതിനാലാണ് പല സ്വപ്ന പദ്ധതികളും സ്വന്തമാക്കാന്‍ സാധിച്ചതെന്നും മറുപടി പ്രസംഗത്തില്‍ എം കെ രാഘവന്‍ അഭിപ്രായപ്പെട്ടു. എയിംസ് പദ്ധതി കോഴിക്കോടിന് ലഭിക്കലും ബേപ്പൂര്‍ കണക്ടിവിറ്റി പാത യാഥാര്‍ത്ഥ്യമാക്കലുമുള്‍പ്പെടെ വലിയ ദൗത്യങ്ങള്‍ മുമ്പിലുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ വികസന കുതിപ്പ് അഭിമാനകരമാണ്. കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് നല്‍കി സഹായിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കോഴിക്കോടിനും അത് നല്‍കാന്‍ ഉത്തരവാദിത്തമുണ്ട്. ഇതിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഏതറ്റം വരെയും പോകാനും തയ്യാറാണ്. കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗത സംഘം ചെയര്‍മാന്‍ സി ഇ ചാക്കുണ്ണി അധ്യക്ഷനായിരുന്നു. ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് പനക്കല്‍ പൊന്നാട അണിയിച്ചു. വലിയ ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി ഉപഹാരവും ആചാര്യ എം ആര്‍ രാജേഷ് മംഗളപത്രവും സമര്‍പ്പിച്ചു.

ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിനുവേണ്ടി എം വി കുഞ്ഞാമുവും പി വി ചന്ദ്രനുവേണ്ടി പി ദാമോദരനും ബൊക്കെ സമര്‍പ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, ഡോ. പി എ ലളിത, പി ദാമോദരന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എ ശ്യാംസുന്ദര്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, ഗുലാം ഹുസൈന്‍ കൊളക്കാടന്‍ സംസാരിച്ചു. വിവേക് ഡി ഷേണായി സ്വാഗതവും സി മാധവദാസ് നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+