കോട്ടയില്‍ കടന്ന് കയറിയ ലീഗിനെ സിപിഎമ്മിന് ഓടിക്കണം; ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ല
കുറ്റ്യാടി: മുന്നണി തീരുമാനത്തിനെതിരെ സിപിഎം അണികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് കുറ്റ്യാടി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത്. സീറ്റ് മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഎം അണികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വരെ വിശദീകരണം നല്‍കേണ്ടി വന്ന ഈ പ്രതിഷേധം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ പ്രാദേശിക വികാരം മനസിലാക്കിയ പാര്‍ട്ടി നേതൃത്വം സിപിഎം സ്ഥാനാര്‍ത്ഥിയായി കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായി. മണ്ഡലം ലീഗില്‍ നിന്നും പിടിച്ചെടുക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

ഇടത് കോട്ട
ആദ്യം മേപ്പയ്യൂര്‍ ആയിരുന്നപ്പോഴും പിന്നീട് പുനഃനിര്‍ണ്ണയത്തില്‍ കുറ്റ്യാടി ആയി മാറിയപ്പോഴും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കുറ്റ്യാടി. കുറ്റ്യാടി ആയതിന് ശേഷമുള്ള 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കെകെ ലതികയായിരുന്നു വിജയി. ലീഗിലെ സൂപ്പി നരിക്കാട്ടേരിക്കെതിരെ 6972 വോട്ടിനായിരുന്നു കെകെ ലതിക വിജയിച്ചത്.

ലീഗിന്‍റെ അട്ടിമറി
എന്നാല്‍ 2016 ലെ മത്സരത്തില്‍ കുറ്റ്യാടിയില്‍ അട്ടിമറി സംഭവിച്ചു. മുന്നാമതും ജനവിധി തേടിയ കെകെ ലതികയെ പാറക്കല്‍ അബ്ദുള്ള പരാജയപ്പെടുത്തി. 1157 വോട്ടുകള്‍ക്കായിരുന്നു പാറക്കലിന്‍റെ വിജയം. സിപിഎമ്മിലെ ചില ആഭ്യന്തര പ്രശ്നങ്ങളാണ് കെകെ ലതികയുടെ പരാജയത്തിന് ഇടയാക്കിയതെന്നായിരുന്നു വിലയിരുത്തല്‍.

കുഞ്ഞമ്മദ് കുട്ടി
ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ മണ്ഡലം തിരികെ പിടിക്കണമെന്ന ഉറച്ച വാശിയിലായിരുന്നു സിപിഎം. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കുറ്റ്യാടിയിലെ ജനകീയ മുഖവുമായി കെപി കുഞ്ഞമ്മദ് കുട്ടിയെ പ്രാദേശിക നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ജാഥ നടക്കുകയും ചെയ്തിരുന്നു.

പ്രതിഷേധം
എന്നാല്‍ ഇതിനിടയിലാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുന്നതും അണികളുടെ പരസ്യ പ്രതിഷേധം ഉണ്ടാവുകയും ചെയ്യുന്നത്. ഒടുവില്‍ കെപി കുഞ്ഞമ്മദ് കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വലിയ ആവേശം ലഭിക്കുകയും ചെയ്തു.

അഭിമാന വിഷയം
തങ്ങളുടെ ആവശ്യത്തിന് പാര്‍ട്ടി നേതൃത്വം വഴങ്ങിയതോടെ മണ്ഡലത്തിലെ വിജയം പ്രാദേശിക പ്രവര്‍ത്തകരുടെ അഭിമാന പ്രശ്നം കൂടിയായി മാറി. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള പ്രചരണമാണ് മണ്ഡലത്തില്‍ ഉടനീളം കാഴ്ചവെക്കുന്നത്. പാര്‍ട്ടിക്ക് അതീതമായി വോട്ടുകള്‍ സമാഹരിക്കാനുള്ള കുഞ്ഞമ്മദ് കുട്ടിയുടെ മിടുക്കില്ലും പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ട്.

ലീഗ് പ്രതീക്ഷ
അതേസമയം മുസ്ലിം ലീഗ് ഇത്തവണയും രംഗത്ത് ഇറക്കിയിരിക്കുന്നത് സിറ്റിങ് എംഎല്‍എയായ പാറക്കല്‍ അബ്ദുള്ളയെയാണ്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. ആര്‍എംപിയുടെ പിന്തുണ ലഭിച്ചതും പാറക്കല്‍ അബ്ദുള്ളയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

തദ്ദേശ കണക്ക്
ബിജെപിക്ക് മണ്ഡലത്തില്‍ വലിയ സ്വാധീനം ഇല്ലെങ്കിലും അവര്‍ പിടിക്കുന്ന വോട്ടുകള്‍ ഫലം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാവും. പിപി മുരളിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ പഞ്ചായത്തുകളാണ് കുറ്റ്യാടി മണ്ഡലത്തില്‍ വരുന്നത്. ആകെ വോട്ട് കണക്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 10908 വോട്ടിന്‍റെ ലീഡ് ഇടതുമുന്നണിക്കുണ്ട്.












Click it and Unblock the Notifications