പാര്‍ട്ടിയുടെ ശക്തി കേന്ദ്രം ,നാദാപുരം വേണമെന്ന് ലീഗ്: പ്രവര്‍ത്തനം സജീവമാക്കി പ്രവീണ്‍ കുമാര്‍
കോഴിക്കോട്: എല്ലാ മുന്നണികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ഇനിയും ആഴ്ചകള്‍ എടുക്കുമെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പല മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും നേതാക്കള്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അത്തരമൊരു മണ്ഡലമാണ് നാദാപുരം. എല്‍ഡിഎഫില്‍ സിപിഐ സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫില്‍ കോണ്‍ഗ്രസാണ് ജനവിധി തേടാറുള്ളത്. മുസ്ലീം ലീഗുമായി നാദാപുരം സീറ്റ് കോണ്‍ഗ്രസ് വെച്ച് മാറിയേക്കുമെന്ന ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണെങ്കിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച മട്ടിലുള്ള പ്രവര്‍ത്തനമാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാര്‍ നടത്തുന്നത്.

കോഴിക്കോട് ജില്ലയില്‍
കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ മുന്നണി വിട്ട് പോയ സാഹചര്യത്തില്‍ ഇത്തവണ കോഴിക്കോട് ജില്ലയില്‍ അധിക സീറ്റ് എന്ന ആവശ്യം വളരെ നേരത്തെ തന്നെ ലീഗ് ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി എന്നീ 5 സീറ്റുകളിലാണ് കോഴിക്കോട് ജില്ലയില്‍ മുസ്ലീം ലീഗ് മത്സരിക്കുന്നത്. ഇതിന് പുറമെ പേരാമ്പ്ര, നാദാപുരം സീറ്റുകള്‍ കൂടി ഇത്തവണ അധികമായി വേണമെന്നാണ് ലീഗിന്‍റെ ആവശ്യം.

പേരാമ്പ്ര മണ്ഡലം
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. അവര്‍ മുന്നണി വിട്ട് പോയ സാഹചര്യത്തിലാണ് സീറ്റ് ലീഗ് ചോദിക്കുന്നത്. നാദാപുരം കോണ്‍ഗ്രസിന്‍റെ സീറ്റ് ആണെങ്കിലും ഇന്നുവരെ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. മണ്ഡലത്തില്‍ ഒരു തവണയെങ്കിലും വിജയിച്ചതിന്‍റെ ചരിത്രം പറയാനുള്ളതാകട്ടെ മുസ്ലിം ലീഗിനും. 1960 ല്‍ ഹമീദ് അലി ഷംനാദ് ആയിരുന്നു വിജയി.

ജില്ലാ ഘടകത്തിന് നിര്‍ദേശം
ഇരു മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സാധ്യതയെ കുറിച്ച് അറിയിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി സ്റ്റാര്‍ വാര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പേരാമ്പ്രായില്‍ വിജയ സാധ്യത ഏറെയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തവണ എല്‍ജെഡി മത്സരിച്ച് തോറ്റ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.

വടകരയില്‍ സമ്മര്‍ദ തന്ത്രം
ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്‍റെ പുതിയ നീക്കം. വടകരയില്‍ സമ്മര്‍ദ തന്ത്രവുമായി ആര്‍എംപിയും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തയ്യാറായാല്‍ മറ്റിടങ്ങളില്‍ അവര്‍ യുഡിഎഫിനെ പിന്തുണയ്ക്കും. എന്നാല്‍ കെകെ രമയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മാത്രം പിന്തുണയെന്നാണ് യുഡിഎഫ് നിലപാട്. എന്നാല്‍ ഇതിന് ആര്‍എംപി തയ്യാറല്ല.

നാദാപുരത്ത് പ്രചാരണം
സീറ്റ് സംബന്ധിച്ച് മുന്നണിക്ക് അകത്ത് ഇതുവരെ തീരുമാനം ആയിട്ടില്ലെങ്കിലം വടകരയിലും നാദാപുരത്തും ഉള്‍പ്പടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള മേഖലയാണ് നാദാപുരം എന്നതാണ് ലീഗിന്‍റെ അവകാശവാദം. എന്നാല്‍ സീറ്റ് ഉറപിച്ച തരത്തില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാര്‍.

സിപിഐയിലെ ഇകെ വിജയന്‍
കഴിഞ്ഞ തവണ സിപിഐയിലെ ഇകെ വിജയനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞതാണ് പ്രവീണ്‍ കുമാറിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. 1970 മുതല്‍ വിജയിച്ച് വരുന്ന സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ സിപിഐക്ക് സാധിച്ചെങ്കിലും ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ മാത്രമായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി നടക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് പ്രവീണ്‍ കുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍.

സിപിഐ നീക്കം
അഞ്ച് വർഷമായി നാദാപുരത്ത് ക്യാമ്പുചെയ്ത് പ്രവർത്തിച്ചുവരുകയാണ് പ്രവീൺ. ബിജെപിയുലം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡൻറ് കെ.കെ. രഞ്ജിത്ത്, ജില്ലാ ഉപാധ്യക്ഷ വിജയലക്ഷ്മി എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം, നാദാപുരത്ത് ഇത്തവണ പുതുമുഖത്തെ രംഗത്ത് ഇറക്കാനുള്ള നീക്കത്തിലാണ് സിപിഐ.

പി വസന്തം
സിറ്റിങ് എംഎല്‍എ ഇകെ വിജയനെ മാറ്റുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായെങ്കിലും പകരം ആര് എന്നതിന് വ്യക്തമായ ഉത്തരം ആയിട്ടില്ല. നാദാപുരത്ത് ഇത്തവണ ആദ്യമായി വനിതയെ രംഗത്തിറക്കണമെന്ന് പാർട്ടിയിൽ ആലോചന തുടങ്ങിയിട്ടുണ്ട്. കേരള മഹിളാസംഘം സംസ്ഥാന ജനറൽസെക്രട്ടറി പി. വസന്തത്തിന്റെ പേരാണ് പരിഗണനയിലുള്ളത്. നാദാപുരം മണ്ഡലവുമായുള്ള വസന്തത്തിന്‍റെ അടുത്ത ബന്ധവും അനുകൂല ഘടകമാണ്.

കോൺഗ്രസ് നേതാവ് എംടി പത്മ
സിപിഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യയാണ്. 1987 മുതല്‍ 1996 വരെ മൂന്ന് തവണ നാദാപുരത്ത് നിന്നും ഉള്ള എംഎല്‍എ ആയിരുന്നു സത്യന്‍ മൊകേരി. ഇതുവരെ ഒരു വനിതാ സ്ഥാനാര്‍ത്ഥി വിജയിക്കാത്ത മണ്ഡലം കൂടിയാണ് നാദാപുരം. കോൺഗ്രസ് നേതാവ് എം.ടി. പത്മ ഒരുതവണ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മഹിളാസംഘം സംസ്ഥാനപ്രസിഡന്റും പൗൾട്രി ഫാം കോർപ്പറേഷൻ ചെയർമാനുമായ ചിഞ്ചു റാണിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പേര്.

ബാലുശ്ശേരി ലഭിച്ചാല്‍
പുരുഷന്‍മാര്‍ ആണെങ്കില്‍ എഐവൈഎഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി പി ഗവാസ്, പാര്‍ട്ടി ജില്ലാ സെക്രട്ടറി ടിവി ബാലന്‍, അസി സെക്രട്ടറി പികെ രാജന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. നേരത്തെ നാദാപുരവും ബാലുശ്ശേരിയും തമ്മില്‍ വെച്ച് മാറണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരി സിപിഐക്ക് ലഭിച്ചാല്‍ ടിവി ബാലനെയാണ് പാര്‍ട്ടി കണ്ടിരുന്നത്. രണ്ടുതവണ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച ബാലന് അവസരം നൽകണമെന്ന ആവശ്യം സിപിഐയിലുണ്ട്












Click it and Unblock the Notifications