കാരാട്ട് ഫൈസലിന് കൊടുവളളി നഗരസഭയില്‍ ജയം, എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലൂടെ വിവാദത്തിലായ കാരാട്ട് ഫൈസലിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം. കൊടുവളളി നഗരസഭയില്‍ സ്വതന്ത്രനായിട്ടാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കാരാട്ട് ഫൈസലിനെ എല്‍ഡിഎഫ് മത്സരിപ്പിക്കുന്നതിന് എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു.
തുടര്‍ന്ന് മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ എല്‍ഡിഎഫ് കാരാട്ട് ഫൈസലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാരാട്ട് ഫൈസല്‍ 15ാം വാര്‍ഡായ ചുണ്ടപ്പുറത്ത് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
തനിക്ക് എതിരെയുളള വ്യാജ പ്രചാരണങ്ങള്‍ക്കുളള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയമെന്ന് കാരാട്ട് ഫൈസല്‍ പ്രതികരിച്ചു. തനിക്ക് കൊടുവളളിയില്‍ ഇടത് വോട്ടുകളും ലഭിച്ചിട്ടുണ്ട്. ജനം തന്റെ പ്രകടനം അംഗീകരിച്ചതിനുളള തെളിവാണ് വിജയമെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു. കാരാട്ട് ഫൈസലിന് പകരം ഇടത് സ്ഥാനാര്‍ത്ഥിയായി ഐഎന്‍എല്ലിന്‍രെ അബ്ദുള്‍ റഷീദ് ആയിരുന്നു കൊടുവളളിയില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കൊടുവളളിയില്‍ നിന്ന് ലഭിച്ചില്ല എന്നത് കൗതുകകരമാണ്.

സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ റഷീദിന്റെ വോട്ട് ചുണ്ടപ്പുറം വാര്‍ഡില്‍ ആയിരുന്നില്ല. അതിനാല്‍ സ്വന്തം വോട്ട് പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. അതേസമയം കാരാട്ട് ഫൈസലിന്റെ അപരന് 7 വോട്ടുകള്‍ ലഭിച്ചു. 2015ല്‍ പറമ്പത്ത് കാവില്‍ നിന്ന് കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. ഇക്കുറി 568 വോട്ടുകള്‍ നേടിയാണ് കാരാട്ട് ഫൈസലിന്റെ വിജയം
നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ യാത്ര ചെയ്തത് അടക്കം വലിയ വിവാദമായിരുന്നു. കൊടുവളളിയിലെ വിജയത്തിന് ശേഷം മിനികൂപ്പറിലാണ് കാരാട്ട് ഫൈസല്‍ വിജയ യാത്ര നടത്തിയത്. അതേസമയം കൊടുവളളിയില്‍ കാരാട്ട് ഫൈസല്‍ വിജയിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ടുകള്‍ ലഭിച്ചതിലും പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ലഭിക്കാത്തത് പരിശോധിക്കുമെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications