കാലവര്‍ഷക്കെടുതി: കോഴിക്കോട്ട് ജില്ലയില്‍ ഇനി 13 ദുരിതാശ്വാസ ക്യാംപുകൾ മാത്രം
കോഴിക്കോട്: വെള്ളം ഇറങ്ങിയതോടെ കോഴിക്കോട്ട് ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം കുറഞ്ഞു. ഇനിയുള്ളത് 13 ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം. 104 കുടുംബങ്ങളിലായി 132 പുരുഷന്മാരും 135 സ്ത്രീകളും 38 ആൺകുട്ടികളും 34 പെൺകുട്ടികളും ആണ് ക്യാമ്പുകളിലുള്ളത്. വടകര, കൊയിലാണ്ടി താലൂക്കുകളിൽ ക്യാമ്പുകളില്ല. താമരശേരി, കോഴിക്കോട് താലൂക്കുകളിലാണ് ഇപ്പോൾ ക്യാംപുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോട് 5 ക്യാമ്പുകളിൽ 33 കുടുംബങ്ങളുണ്ട്. 112 അംഗങ്ങൾ. താമരശേരിയിൽ 8 ക്യാമ്പുകളിൽ 71 കുടുംബങ്ങൾ, 227 അംഗങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റല്‍ ആന്റ് ടെലികോം എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി 10 ലക്ഷം രൂപ നല്‍കി സൊസൈറ്റി പ്രതിനിധികള്‍ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് തുകയുടെ ചെക്ക് കൈമാറി. എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം 50000രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. എവിടി ഗ്രൂപ്പ് 500 ഭക്ഷണസാധന-വസ്ത്രകിറ്റുകള്‍ നല്‍കി. മാര്‍ക്കറ്റിംഗ് മാനേജര്‍ ജയപ്രകാശ് ജില്ലാ കളക്ടര്‍ യു വി ജോസിന് കൈമാറി.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് സുമനസ്സുകളില്‍ നിന്ന് ശേഖരിച്ച അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒരു ലക്ഷം രൂപയുടെ മെഡികിറ്റ് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി നല്‍കി. നാപ്കിന്‍, ഗ്ലൂക്കോസ്, ഗ്ലൗസ്, ഫിനോയില്‍, ബ്ലീച്ചിംഗ് പൗഡര്‍, ബാന്‍ഡേജ് മറ്റ് അത്യാവശ്യ മരുന്നുകള്‍ എന്നിവയാണ് കിറ്റില്‍ ഉള്ളത്. കൂടാതെ 500 കിലോ അരിയും നല്‍കി.
കായക്കൊടി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.30 ലക്ഷം രൂപ നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ മുഖേന കൂപ്പണ്‍ വഴി പിരിച്ചെടുത്ത തുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി അശ്വതി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.ശാന്ത എന്നിവര്‍ ചേര്‍ന്ന് കലക്ടര്‍ക്ക് കൈമാറിയത്. ഡി.ഡി.പി വി.എം രാജീവന്‍, ജൂനിയര്‍ സൂപ്രണ്ട് വി.കെ രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.രാജന്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി കെ.മനോജ്, സി.ഡി.എസ് അംഗങ്ങളായ എം. റീജ, ഇ.പി ശ്രീജ, കെ.ഷമീമ, എ.പി മല്ലിക, എ.ജാനു തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടാതെ പഞ്ചായത്തിന്റെ വാട്ട്സാപ്പ് ഗ്രൂപ്പായ 'നമ്മുടെ സ്വന്തം കരണ്ടോട്' അംഗങ്ങള്‍ സമാഹരിച്ച 1000 നോട്ട് ബൂക്കുകളും കൈമാറി.












Click it and Unblock the Notifications